
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ട് എണ്ണുന്നതിനൊപ്പം വിവിപാറ്റ് ( വേരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ)സ്ലിപ്പുകളും എണ്ണമെന്ന് ആവശ്യപ്പെട്ട് കൊണ്ടു സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു. ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് തിരഞ്ഞെടുപ്പു കമ്മിഷന് നോട്ടീസ് അയച്ചത്.
നിലവിൽ എല്ലാ നിയോജകമണ്ഡലങ്ങളിലെയും തെരഞ്ഞെടുക്കുന്ന 5 ഇവിഎമ്മുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ മാത്രമാണ് എണ്ണുന്നത്. ഒന്നിനു പുറകേ മറ്റൊന്ന് എന്ന ക്രമത്തിൽ വേണം വിവിപാറ്റ് എണ്ണാൻ എന്ന തിരഞ്ഞെടുപ്പു കമ്മിഷന്‍റെ മാർഗനിർദേശത്തെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. നിലവിൽ 7 സെക്കൻഡ് സമയം മാത്രമാണ് വിവിപാറ്റ് സ്ലിപ് വോട്ടർക്ക് കാണാൻ സാധിക്കുക. ഇവിഎമ്മിൽ വോട്ടു രേഖപ്പെടുത്തിയ ഉടൻ മെഷീന് ഉള്ളിൽ പ്രത്യക്ഷപ്പെടുന്ന സ്ലിപ്പ് ചില്ലിലൂടെ നോക്കി മാത്രമേ വോട്ടർക്ക് സ്ഥിരീകരിക്കാൻ സാധിക്കൂ.
വിവിപാറ്റ് ഒന്നിനുപുറകേ ഒന്നായിട്ട് എണ്ണാതെ ഓരോ അസംബ്ലി മണ്ഡലത്തിലും ഒരേസമയം പരിശോധന നടത്തുകയും കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്താല്‍ 56 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായ വിവിപാറ്റ് വെരിഫിക്കേഷന്‍ നടത്താമെന്നും ഹര്‍ജിക്കാരന്‍ നിര്‍ദേശിക്കുന്നു.
മുമ്പും സമാനമായ ആവശ്യം ഉന്നയിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയുടെ കൂടി പശ്ചാത്തലത്തിലാണ് സുപ്രിം കോടതിയുടെ നടപടി.