
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ തുറന്ന കത്തിന് കയ്യടി. യാത്രക്കാരോട് പാലിക്കേണ്ട ചില നിര്‍ദേശങ്ങള്‍ അടങ്ങുന്ന കത്ത് പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ്. സ്ത്രീകളെയും കുട്ടികളെയും ഇരുട്ടില്‍ ഇറക്കി വിടരുതെന്നും, ഒരാള്‍ കൈ കാണിച്ചാലും ബസ് നിര്‍ത്തണമെന്നും രാത്രി പത്തിന് ശേഷം സൂപ്പര്‍ഫാസ്റ്റ് ബസുകളും അതിന് താഴെയുള്ളവയും യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണമെന്നും വിശദീകരിച്ചാണ് ജീവനക്കാര്‍ക്ക് കത്തയച്ചത്. കത്തിന്റെ പൂര്‍ണ്ണ പകര്‍പ്പും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
ബസ് ഓടിക്കുമ്പോള്‍ നിരത്തിലുള്ള ചെറു വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും കരുതലോടെ കാണണമെന്നും നിര്‍ദേശിക്കുന്നു. മുതിര്‍ന്ന സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും ബസ്സിന്റെ ഉയരമുള്ള പടി കയറുവാന്‍ വിഷമത അനുഭവിക്കുന്നത് കണ്ടാല്‍ അവരെ കൈപിടിച്ച് ബസില്‍ കയറാന്‍ സഹായിക്കണം. നമ്മുടെ കുടുംബത്തിലെ ഒരംഗമാണ് കയറിവരുന്നതെന്ന് കരുതണം.
മോശമായ സമീപനം ഉണ്ടായാല്‍ നടപടിയെടുക്കുമെന്നും ഗണേഷ്‌കുമാര്‍ മുന്നറിയിപ്പ് നല്‍കി. ഒരേ റൂട്ടിലേക്ക് ഒന്നിന്നു പിറകേ ഒന്നായി വരിവരിയായി ബസുകള്‍ സര്‍വ്വീസ് നടത്തുന്ന പ്രവണത ഒരു കാരണവശാലും ഉണ്ടാകരുത്. ഇത്തരം പ്രവണത കണ്ടാല്‍ ജീവനക്കാര്‍ തന്നെ അധികൃതരെ അറിയിക്കണം.
കെ എസ് ആര്‍ ടി സിയുടെ പണം ഉപയോഗിക്കാതെ തന്നെ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ എ സി മുറികള്‍ ഉണ്ടാക്കും. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ആരോഗ്യ പരിശോധനയും തുടര്‍ ചികിത്സയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌പോണ്‍സര്‍ഷിപ്പ് വഴി കെ എസ് ആര്‍ ടി സി സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
Transport minister KB Ganesh kumar open letter to KSRTC Employees