
കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. ഇന്നലെ തന്നെ അറസ്റ്റ് രേഖപ്പെടുത്തിയ ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ 4 പേരെയാണ് കോടതി റിമാൻഡ് ചെയ്തത്. പുതിയകാവ് ദേവസ്വം പ്രസിഡന്‍റ് സതീഷ് കുമാർ, ശശികുമാർ, കേസുമായി ബന്ധമുള്ള കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരാണ് റിമാൻഡിലായത്.
കേസിലെ നാലാം പ്രതിയും കരാറുകാരനായ ആദർശ് അടക്കമുള്ളവരെ തേടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ഹിൽപ്പാലസ് പൊലീസ് വ്യക്തമാക്കി. മനഃപൂർവംമല്ലാത്ത നരഹത്യ (304), കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം (308) വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കെതിരെ സ്ഫോടക വസ്തു നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
അതിനിടെ കരാറുകാർക്കെതിരെ തിരുവനന്തപുരം പോത്തൻകോട് പൊലീസും കേസെടുത്തെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കരാറുകാരൻ ആദർശിനും സഹോദരൻ അഖിലിനുമെതിരെയാണ് പോത്തൻകോട് പൊലീസ് കേസെടുത്തത്. അനധികൃതമായി വീട്ടിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. കരാറുകാരൻ ആദർശിന്‍റെ സഹോദരന്‍റെ പേരിൽ വാടകക്കെടുത്ത വീട്ടിലാണ് സഫോടക വസ്തുക്കൾ ശേഖരിച്ചിരുന്നത്.
Tripunithura blast case 4 accused in remand















