
വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പിന്മാറിയതിന് പിന്നാലെ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് സ്ഥാനാർഥിയാകുമെന്ന് ഏവർക്കും ഉറപ്പായിരുന്നു. ആദ്യം മുതലേ ഇക്കാര്യത്തിൽ ആത്മവിശ്വാസം കാട്ടിയ കമല, പലകുറിയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ വെല്ലുവിളിച്ചത്. എന്നാൽ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാൽ പറ്റില്ലെന്നായിരുന്നു ട്രംപ് നിലപാടെടുത്തത്. എന്നാൽ ഇപ്പോഴിതാ ട്രംപ്, കമലയുമായി പരസ്യ സംവാദത്തിന് തയ്യാറെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
സെപ്തംബര്‍ നാലിന് സംവാദത്തിന് ഒരുങ്ങാനാണ് കമലക്ക് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ട്രംപും കമലാഹാരിസും പങ്കെടുക്കുന്ന ആദ്യ സംവാദമായിരിക്കും ഇത്. സംവാദത്തിന് തയ്യാറാണെന്ന് അമേരിക്കന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അറിയിച്ചത്. സംവാദം ഗ്രേറ്റ് കോമണ്‍വെല്‍ത്ത് ഓഫ് പെന്‍സില്‍വാനിയയിലാകും നടക്കുക. ഫോക്സ് ന്യൂസിലെ ബ്രെത് ബെയറും മാര്‍ത്ത മാക്കെല്ലുമായിരിക്കും സംവാദം മേഡറേറ്റ് ചെയ്യുക. നവംബര്‍ അഞ്ചിനാണ് അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുക.














