
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കൊളറാഡോ സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റോളിന് നേരെ നടന്ന ആക്രമണത്തിൽ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ട്രംപിനെ കോടതി വിലക്കിയത്.
“ജനങ്ങൾ ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ നയിക്കുന്ന സർക്കാർ എന്ന ജനാധിപത്യ സമ്പ്രദായത്തിൽ, കൊളറാഡോയുടെ വിധി ശരിയല്ല, ശരിയായിരിക്കാൻ കഴിയില്ല”, ട്രംപിന്റെ അഭിഭാഷകർ വാദിച്ചു . കൊളറാഡോ സുപ്രീം കോടതിയുടെ വിധി നിലനിൽക്കാൻ അനുവദിക്കുകയാണെങ്കിൽ, പ്രമുഖ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നതിൽ നിന്ന് ജനങ്ങളെ ജുഡീഷ്യറി തടഞ്ഞു എന്ന് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി അടയാളപ്പെടുത്തുമെന്നും അവർ പറഞ്ഞു.
കലാപത്തിലോ അക്രമത്തിലോ ഏർപ്പെടുന്ന ഉദ്യോഗസ്ഥരെ അധികാര സ്ഥാനങ്ങൾ വഹിക്കുന്നതിൽ നിന്ന് വിലക്കുന്ന യുഎസ് ഭരണഘടനയുടെ വ്യവസ്ഥ പ്രകാരമാണ് ട്രംപിന് വിലക്ക് ഏർപ്പെടുത്തിയത്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് അക്രമത്തിൽ ഉൾപ്പെട്ടതിന്റെ പേരിൽ ഒരു പ്രസിഡന്റ് സ്ഥാനാർത്ഥി അയോഗ്യനാക്കപ്പെടുന്നത്. ട്രംപ് അമേരിക്കയുടെ ഒരു “ഓഫിസർ” ആയിരുന്നില്ല – ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത് അമേരിക്കയിലെ “ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ “കലാപത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ ആരെയും സേവനമനുഷ്ഠിക്കാൻ അനുവദിക്കില്ല എന്നാണ് – ഇതാണ് ട്രംപിൻ്റെ വാദം.
കൊളറാഡോയ്ക്ക് പിന്നാലെ മെയ്നും ട്രംപിന് തിരഞ്ഞെടുപ്പ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. യുഎസ് ക്യാപിറ്റോളിന് നേരെയുണ്ടായ ആക്രമണം അന്ന് സ്ഥാനം നഷ്ടപ്പെട്ട ട്രംപിന്റെ അറിവോടെയും പിന്തുണയോടെയുമാണ് സംഭവിച്ചതെന്ന് മെയ്ൻ സംസ്ഥാനത്തെ കോടതിയിലെ ജഡ്ജി ഷെന്ന ബെല്ലോസ് ചൂണ്ടിക്കാട്ടി. ”ആക്രമണത്തിനുള്ള നിർദ്ദേശം നൽകിയത് ട്രംപ് ആണ്. യുഎസ് ഗവൺമെന്റിന് നേരെയുള്ള ഒരു ആക്രമണവും വച്ചു പൊറുപ്പിക്കില്ലെന്നും” ബെല്ലോസ് പറഞ്ഞിരുന്നു.











