
വാഷിങ്ടൺ: മുൻ പ്രസിഡൻ്റ് എന്ന നിലയിൽ ഡൊണാൾഡ് ട്രംപിന് പ്രത്യേക നിയമ പരിരക്ഷയുണ്ടെന്ന് യുഎസ് സുപ്രീം കോടതി. ഈ സാഹചര്യത്തിൽ 2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ അദ്ദേഹത്തിൻ്റെ വിചാരണ വൈകിപ്പിക്കും. സുപ്രീം കോടതിയിൽ ജസ്റ്റിസുമാർ 6-3 എന്ന അനുപാതത്തിലാണ് അഭിപ്രായം രേഖപ്പെടുത്തിത്.
ജനുവരി 6നു ട്രംപ് ജനക്കൂട്ടത്തോട് നടത്തിയ പ്രസംഗത്തിന്റെ പേരിൽ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയുമോ എന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് റോബെർട്സ് സംശയം പ്രകടിപ്പിച്ചു. എന്നാൽ യുഎസ് പ്രസിഡൻഷ്യൽ സ്ഥാനാർഥി എന്ന നിലയ്ക്കു ട്രംപ് പറഞ്ഞ കാര്യങ്ങൾ ഗൌരവമുള്ളതാണെന്നും നടപടി നേരിടണമെന്നും കോടതി പറഞ്ഞു. അതേസമയം ഭരണഘടന സംബന്ധിച്ച നിർണായക കാര്യങ്ങളിൽ പ്രസിഡന്റുമാർക്കു ഇമ്മ്യൂണിറ്റി നൽകിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
ഔദ്യോഗിക നടപടികൾക്കു നിയമ പരിരക്ഷ അനുവദിക്കുമ്പോഴും സ്വകാര്യ വ്യക്തി എന്ന നിലയിലുള്ള നടപടികൾക്ക് അത് അനുവദിക്കാൻ ആവില്ലെന്നു കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ക്യാപിറ്റോൾ കലാപക്കേസിലെ വിചാരണ നവംബറിനപ്പുറത്തേക്കു നീണ്ടു പോകാൻ സാധ്യതയുള്ള വിധി ട്രംപിന് ഏറെ ഗുണം ചെയ്യും.
മുൻ പ്രസിഡൻറ് നേരിടുന്ന കുറ്റങ്ങളിൽ ഔദ്യോഗികമോ അനൗദ്യോഗികമോ ആയ പെരുമാറ്റം ഏതാണെന്ന് നിർണ്ണയിക്കാൻ കേസ് വീണ്ടും കീഴ്ക്കോടതിയിലേക്ക് അയച്ചു.
തനിക്കു പൂർണമായ നിയമ പരിരക്ഷ ഉണ്ടെന്ന ട്രംപിന്റെ വാദം കീഴ്കോടതികൾ അംഗീകരിച്ചിരുന്നില്ല. ഡിസംബറിൽ വാഷിംഗ്‌ടൺ ഫെഡറൽ കോടതിയിൽ ജസ്റ്റിസ് തന്യ ചുട്ക്കൻ നിയമ പരിരക്ഷയ്ക്കായുള്ള ട്രംപിന്റെ ഹർജി തള്ളിയിരുന്നു. ആജീവനാന്തം നിയമ പരിരക്ഷ അവകാശപ്പെടാൻ ട്രംപിനു കഴിയില്ലെന്നു കോടതി പറഞ്ഞു.