
വാശിയേറിയ വാക് പോരാട്ടമായിരുന്നു ട്രംപും കമലഹാരിസും തമ്മിൽ ചൊവ്വാഴ്ച നടന്നത്. അമേരിക്കയില്‍ ഏറ്റവും ചൂടുള്ള ചര്‍ച്ചയായി തുടരുന്ന ഗര്‍ഭഛിദ്ര നയം തന്നെയായിരുന്നു തുടക്കത്തില്‍ ട്രംപിന്റെ ആയുധം. എട്ടാം മാസത്തിലും ഒമ്പതാം മാസത്തിലും മാത്രമല്ല, ജനിച്ച ശേഷവും കുഞ്ഞിനെ ഇല്ലാതാക്കുന്നതാണ് കമലഹാരിസിന്റെ നയം. ഗര്‍ഭഛിദ്ര നയത്തില്‍ തങ്ങളുടെ നിലപാടുകള്‍ക്ക് എതിരെ കള്ളപ്രചരണമാണ് ഡെമോക്രാറ്റുകള്‍ നടത്തുന്നതെന്നും ട്രംപ് പറഞ്ഞു.
ട്രംപ് പറയുന്നത് പച്ചക്കള്ളം എന്നായിരുന്നു കമലഹാരിസിന്റെ തിരിച്ചടി. ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ഗര്‍ഭഛിദ്ര നയത്തിലെ ട്രംപിന്റെ നിലപാട്. ഒരു സ്ത്രീ ചോരയൊലിപ്പിച്ച് കിടക്കുമ്പോഴുമ്പോഴും, ജീവന് വേണ്ടി പൊരുതുമ്പോഴും ജീവന്‍ രക്ഷിക്കാനുള്ള നടപടികളിലേക്ക് പോകാന്‍ ഡോക്ടര്‍മാരും നഴ്സുമാരും ഭയപ്പെടുകയാണ്. കാരണം ഇതുണ്ടാക്കാവുന്ന നിയമക്കുരുക്കുകള്‍ കൊണ്ട്. ഒരു സ്ത്രീക്ക് അവരുടെ ശരീരത്തിലുള്ള അവകാശവും സ്വാതന്ത്ര്യവും അംഗീകരിക്കപ്പെടണം എന്നും കമല ഹാരിസ് പറഞ്ഞു.
ട്രംപിന്റെ ആരോപണത്തെ ഡിബേറ്റിനിടയില്‍ മോഡറേറ്റര്‍ തിരുത്തിയതും ശ്രദ്ധേയമായി. ജനന ശേഷം ഒരു കുഞ്ഞിനെ ഇല്ലാതാക്കുന്ന ഒരു നയമോ, നിയമമമോ നിലവില്‍ ഇല്ലെന്ന് മോഡറേറ്റര്‍ ചൂണ്ടിക്കാട്ടി.
ഗർഭച്ഛിദ്രാവകാശത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് താനാണ് ഗർഭച്ഛിദ്രാവകാശം തിരികെ കൊണ്ടുവന്നതെന്ന് ട്രംപ് പറഞ്ഞു. ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള ട്രംപിൻ്റെ നിലപാടുകൾ മാറ്റുന്നതിനെക്കുറിച്ച് സംവാദത്തിൽ ചോദ്യങ്ങൾ ഉയർന്നു. പ്രത്യേകിച്ചും ഫ്ലോറിഡയുടെ ഗർഭച്ഛിദ്ര അവകാശ ബാലറ്റ് സംരംഭത്തിനുള്ള പിന്തുണ പിൻവലിക്കാനുള്ള അദ്ദേഹത്തിൻ്റെ തീരുമാനം.