
ന്യൂയോർക്ക്: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തെ സ്കൂൾ മുറ്റത്ത് പോരാടുന്ന രണ്ട് കുട്ടികളുമായി താരതമ്യം ചെയ്ത് യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച ഇസ്രയേലിനുനേരെ ഇറാൻ നടത്തിയ റോക്കറ്റ് ആക്രമണം പോലുള്ള സംഭവങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും മിഡിൽ ഈസ്റ്റിൽ അമേരിക്ക ആഴത്തിൽ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
“വളരെ മോശം അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. എന്നാൽ ഇത് അവസാനിപ്പിക്കാൻ അവർ തയാറാകണം. രണ്ട് കുട്ടികൾ സ്കൂൾ മുറ്റത്ത് വഴക്കിടുന്നതു പോലെയാണ് ഇതിനെക്കുറിച്ച് തോന്നുന്നത്. ചിലപ്പോഴെല്ലാം അതിനെ അതിന്‍റെ വഴിക്ക് വിടണം. എന്ത് സംഭവിക്കുമെന്ന് നോക്കാം. എന്നാൽ ഭയാനകമായ യുദ്ധമാണിത്. ഇരുനൂറോളം റോക്കറ്റുകളാണ് ഇസ്രായേലിൽ വെടിവെച്ചിട്ടത്. ഇത് ഒരിക്കലും സംഭവിച്ചുകൂടാ. അതുകൊണ്ട് പശ്ചിമേഷ്യയിൽ യു.എസ് കൂടുതൽ ഇടപെടൽ നടത്തും” -ട്രംപ് പറഞ്ഞു.
ഇറാന്‍റെ മിസൈൽ ആക്രമണത്തിനു പിന്നാലെ പ്രസിഡന്‍റ് ജോ ബൈഡനെയും വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെയും വിമർശിച്ച് ട്രംപ് രംഗത്തുവന്നിരുന്നു. പ്രസിഡന്റും വൈസ് പ്രസിഡന്‍റും നിലവിലുണ്ടോ എന്ന് അറിയാത്ത സാഹചര്യമാണ്. താൻ പ്രസിഡന്‍റായിരിക്കെ പശ്ചിമേഷ്യയിൽ യുദ്ധമുണ്ടായിരുന്നില്ല. ഇറാനിൽ അന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. എന്നാൽ കമല ഹാരിസ് പണമൊഴുക്കി ഇറാനെ സഹായിച്ചുവെന്നും ട്രംപ് ആരോപിച്ചു.














