
വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയും മുൻ യു എസ് പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലേക്ക് മടങ്ങിയെത്തി. എക്‌സിൻ്റെ ഉടമ എലോൺ മസ്‌കുമായുള്ള തത്സമയ അഭിമുഖത്തിന് മുന്നോടിയായാണ് ട്രംപ് ഒരു വർഷത്തിന് ശേഷം എക്സിലേക്ക് മടങ്ങിയെത്തിയത്. ഓഗസ്റ്റ് 12 ന് അമേരിക്കൻ സമയം രാത്രി 8 മണിക്ക് ട്രംപുമായി തത്സമയ സംഭാഷണം നടത്തുമെന്ന് മസ്‌ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘നാളെ രാത്രി 8 മണിക്ക് എക്സിൽ മസ്കുമായി തത്സമയ ചർച്ചയുണ്ടാകും എന്നാണ് ട്രംപ് ഒരു വർഷത്തിന് ശേഷമുള്ള ആദ്യ പോസ്റ്റിൽ കുറിച്ചത്.
2023 ഓഗസ്റ്റ് 24 നായിരുന്നു ട്രംപിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ അവസാന പോസ്റ്റ്. 2021 ലെ യുഎസ് ക്യാപിറ്റൽ അക്രമത്തെത്തുടർന്ന് ‘കൂടുതൽ അക്രമത്തിന് പ്രേരണയാകാനുള്ള സാധ്യത’ ചൂണ്ടിക്കാട്ടി ട്രംപിൻ്റെ അക്കൗണ്ട് അന്നത്തെ ട്വിറ്റർ നിരോധിച്ചിരുന്നു. ശേഷം ട്രൂത്ത് സോഷ്യൽ എന്ന പേരിൽ ട്രംപ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കുകയും ചെയ്തിരുന്നു.
2023 ൽ എലോൺ മസ്‌ക് എക്സ് പ്ലാറ്റ്ഫോം ഏറ്റെടുത്തപ്പോൾ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചു. തൻ്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചതിന് ശേഷവും ട്രംപ് എക്‌സ് പ്ലാറ്റ്‌ഫോമിൽ അത്ര സജീവമായിരുന്നില്ല, തൻ്റെ പോസ്റ്റുകൾക്കായി ട്രൂത്ത് സോഷ്യൽ ഉപയോഗിച്ചു. 2023 ഓഗസ്റ്റിൽ അക്കൗണ്ടിൻ്റെ സസ്‌പെൻഷൻ പിൻവലിച്ചതിന് ശേഷം എക്‌സിൽ അദ്ദേഹത്തിൻ്റെ ആദ്യ പോസ്റ്റ്, “ഇലക്ഷൻ ഇൻ്റർഫെറൻസ് നെവർ സറണ്ടർ” എന്നെഴുതിയ മഗ്‌ഷോട്ടിൻ്റെ ചിത്രമായിരുന്നു. പിന്നിടും എക്സ്സിൽ നിഷബ്ധൻ ആയിരുന്ന ട്രംപ് ഇപ്പോളാണ് മടങ്ങിയെത്തുന്നത്.