ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെയും ഡെമോക്രാറ്റിക്ക് പാർട്ടിക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഡൊണാൾഡ് ട്രംപ്. ടെസ്ല സിഇഒയും ഏക്സ് ഉടമയുമായ ഇലോൺ മസ്കുമായുള്ള അഭിമുഖത്തിലായിരുന്നു ട്രംപ് ആരോപണങ്ങൾ അഴിച്ചുവിട്ടത്. എക്‌സിൽ തത്സമയം സംപ്രേഷണം ചെയ്ത അഭിമുഖം സാങ്കേതിക തകരാറുകളാൽ 40 മിനിറ്റോളം വൈകിയാണ് തുടങ്ങിയത്. ബൈഡനെ ആദ്യ സംവാദത്തിൽ തന്നെ തറപറ്റിച്ചുവെന്നും അതിന് ശേഷം ഡെമോക്രറ്റിക്ക് പാർട്ടിയിൽ കമല ഹാരിസിന് വേണ്ടി അട്ടിമറി നടന്നുവെന്നും ആരോപിച്ചാണ് ട്രംപ് അഭിമുഖം തുടങ്ങിയത്.
ട്രംപ് അധികാരത്തിലെത്തിയാൽ സാങ്കേതികമായ എല്ലാ സഹായങ്ങളും എലോൺ മാസ്ക് വാഗ്ദാനം ചെയ്തു. അമേരിക്കയുടെ വികസനത്തിന് വേണ്ടി ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്ന പരസ്പര ഉറപ്പിലാണ് രണ്ട് മണിക്കൂറോളം നീണ്ട അഭിമുഖം അവസാനിച്ചത്. രണ്ട് മണിക്കൂർ നീണ്ട ഈ അഭിമുഖം ഒന്നര ദശ ലക്ഷം ആളുകളാണ് തത്സമയം കണ്ടതെന്ന് എക്സ് അവകാശപ്പെട്ടു. എക്‌സിലെ എല്ലാ റെക്കോർഡുകളും തിരുത്തിയ നൂറ്റാണ്ടിലെ അഭിമുഖമെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.















