
തിരുവനന്തപുരം: സൈഡ് കൊടുക്കാത്തതിലും അപകടകരമായി വണ്ടിയോടിച്ചതിനെയും ചൊല്ലി തലസ്ഥാനത്ത് മേയറും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിൽ നടുറോഡിൽ പോര്. പാളയത്തുവച്ചാണ് കെ എസ് ആർ ടി സി ഡ്രൈവറും തമ്മിൽ നടുറോഡിൽ പോര് നടന്നത്. ഇന്നലെ രാത്രി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയും. പട്ടം മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇവരുടെ കാർ കെ എസ് ആർ ടി സി ബസിന് പിന്നിലായിരുന്നു അപ്പോൾ. കെ എസ് ആർ ടി സി ഡ്രൈവർ അപകടകരമായി വണ്ടിയോടിച്ചെന്നും ഇവർക്ക് മുന്നിൽ കയറിപോകാൻ സൈഡ് നൽകിയില്ലെന്നാണ് ആര്യയും സംഘവും പറയുന്നത്. മാത്രമല്ല നേരത്തെ കാറിനെ ബസ് ഇടതുവശത്തുകൂടി ഓവർ ടേക്ക് ചെയ്തുവെന്നും ഇവർ ആരോപിച്ചു.
ബസ് പാളയത്തെത്തിയപ്പോൾ കാർ ഓവർടേക്ക് ചെയ്ത് മുന്നിൽനിർത്തിയ ശേഷം മേയർ ആര്യ ഇറങ്ങിവന്ന് ഡ്രൈവറുമായി കോർക്കുകയായിരുന്നു. സൈഡ് നൽകാത്ത ഡ്രൈവർ മോശം ആംഗ്യം കാണിച്ചെന്നും മേയർ പറഞ്ഞു. ഇക്കാര്യം ചൂണ്ടികാട്ടി മേയർ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയിൽ ഇന്നലെ രാത്രി തന്നെ തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ എൽ എച്ച് യദുവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മേയർക്കെതിരെ കെ എസ് ആർ ടി സി ഡ്രൈവറും പരാതി നൽകിയിട്ടുണ്ട്. മേയർ കാർ ബസിന് കുറുകെയിട്ട് സർവീസിന് മുടക്കം വരുത്തിയെന്നും കാറിൽ നിന്നിറങ്ങിവന്ന് തന്നോട് മോശമായി പെരുമാറിയെന്നുമാണ് ഡ്രൈവർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഡ്രൈവറുടെ പരാതിയിൽ പൊലീസ് ഇതുവരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം.
TVM Mayor Arya Rajendran fight with ksrtc driver on the middle of the road