
വാഷിങ്ടൺ: ഇറാനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു പാകിസ്ഥാൻ പൗരന്റെ അറസ്റ്റ് യുഎസ് രേഖപ്പെടുത്തി. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ യുഎസ് സർക്കാർ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും വധിക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നു എന്ന് ആരോപിച്ചാണ് അറസ്റ്റ്. നേതാക്കളെ വധിക്കാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പാട് ചെയ്തതടക്കമുള്ള ആരോപണങ്ങള്‍ ഇയാള്‍ക്ക് നേരെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
ആസിഫ് മെര്‍ച്ചന്റ്(46) എന്നയാളാണ് അറസ്റ്റിലായത്. അമേരിക്ക വിടാന്‍ ഒരുങ്ങുമ്പോഴാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട കുറ്റപത്രം യു.എസ് ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് സമര്‍പ്പിച്ചിട്ടുണ്ട്. ആസിഫ് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കസ്റ്റഡിയിലാണുള്ളത്.
ട്രംപടക്കം യു.എസ്സിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാന്‍ ലക്ഷ്യമിട്ടെന്നാണ് എഫ്.ബി.ഐയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ കൊലപാതകം നടത്താനാണ് പദ്ധതിയെന്നാണ് കരുതുന്നത്. അടുത്തിടെ മുൻ പ്രസിഡൻ്റിൻ്റെ സുരക്ഷാ നടപടികൾ വർധിപ്പിക്കാൻ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ പ്രേരിപ്പിച്ച വിവരങ്ങളിൽ ഒന്നാണിതെന്നാണ് റിപ്പോർട്ട്.
അതേസമയം, ജൂലായ് 13-ന് പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ ട്രംപിനെതിരായ വധശ്രമവുമായി ആസിഫിന്റെ ആക്രമണ പദ്ധതിയ്ക്ക് എന്തെങ്കിലും ബന്ധമുള്ളതായി സൂചനകളില്ല.