
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ഫലം പൂർണമായി റദ്ദാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. പരീക്ഷാ ഫലം റദ്ദാക്കണമെന്ന വിവിധ ഹർജികൾ തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. ചോദ്യപേപ്പർ ചോർച്ചയെ സംബന്ധിച്ച വിവാദം ഉണ്ടായിരിക്കുന്നത് ചില സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ മാത്രമാണെന്നും അതുകൊണ്ടുതന്നെ മൊത്തം പരീക്ഷ റദ്ദാക്കുന്നത് പ്രായോഗികമാകില്ലെന്നുമാണ് കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നത്.
ചോദ്യപേപ്പർ ചോർച്ചയ്ക്കും പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാഫലം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കേരളത്തിൽനിന്നടക്കമുള്ള നിരവധി ഹർജികളാണ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കുക.
പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളടക്കമാണ് കോടതിയെ സമീപിച്ചത്. അതേസമയം, മാറ്റിവെച്ച നീറ്റ്-പിജി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ചോദ്യപേപ്പർ ചോർന്നെന്ന സംശയത്തെ തുടർന്നാണ് ജൂൺ 23ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചത്. ഓഗസ്‌റ്റ് 11ന് പരീക്ഷ നടത്തുമെന്ന് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് (എൻബിഇ) അറിയിച്ചു.
UG Neet exam cannot cancel, says Union government