ഇസ്രായേലിന് 2000 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകാൻ യുഎസ്

വാഷിംഗ്ടൺ: ഗാസ മുനമ്പിൽ 10 മാസമായി യുദ്ധം തുടരുന്ന ഇസ്രയേലിന് 20 ബില്യൺ ഡോളറിൻ്റെ(2000 കോടി ഡോളർ) യുദ്ധവിമാനങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും നൽകാൻ അമേരിക്ക ചൊവ്വാഴ്ച അംഗീകാരം നൽകി. എന്നാൽ ആയുധങ്ങൾ ഉടൻ കൈമാറില്ലെന്ന് പെന്റഗൺ അറിയിച്ചു.

യുദ്ധവിമാനങ്ങൾക്ക് പുറമെ മീഡിയം റേഞ്ച് ‘അംറാം’ മിസൈലുകൾ, 120 മില്ലീമീറ്റർ ടാങ്ക് വെടിമരുന്നുകൾ, ഉഗ്രസ്ഫോടക ശേഷിയുള്ള മോർട്ടാറുകൾ, കവചിത വാഹനങ്ങൾ തുടങ്ങിയവയാണ് നൽകുക.

‘‘ഇസ്രായേലിന്റെ സുരക്ഷക്ക് യുഎസിന് പ്രതിബദ്ധതയുണ്ട്. ശക്തവും സജ്ജവുമായ സ്വയംപ്രതിരോധ ശേഷി വികസിപ്പിക്കാനും നിലനിർത്താനും ഇസ്രയേലിനെ സഹായിക്കൽ യുഎസിന്റെ ദേശീയ താൽപര്യത്തിന്റെ ഭാഗമാണ്. ഈ ലക്ഷ്യങ്ങളുടെ ഭാഗമായാണ് നിർദിഷ്ട കൈമാറ്റം,’’ പെന്റഗൺ വാർത്താക്കുറിപ്പ് പറയുന്നു.

യുദ്ധവിമാനങ്ങളും അനുബന്ധ ആയുധങ്ങളും 1900 കോടി ഡോളറിനാണെങ്കിൽ ടാങ്കിന്റെ വെടിമരുന്ന് 77.4 കോടി ഡോളറിനും സൈനിക വാഹനങ്ങൾ 58.3 കോടി ഡോളറിനുമാകും. ടാങ്ക് വെടിമരുന്നുകൾ അടിയന്തരമായി കൈമാറും. ഈ വർഷം തുടക്കത്തിൽ ഇസ്രയേലിന് 1400 കോടി ഡോളറിന്റെ (1,17,519 കോടി രൂപ) ആയുധങ്ങൾ നൽകാൻ യുഎസ് അംഗീകാരം നൽകിയിരുന്നു.

More Stories from this section

family-dental
witywide