
ധാക്ക: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കിയതായി റിപ്പോർട്ട്. ബംഗ്ലാദേശിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ ഹസീന, രാഷ്ട്രീയ അഭയത്തിനായി വിവിധ രാജ്യങ്ങളെ സമീപിച്ചതിന് പിന്നാലെയാണ് അമേരിക്ക വിസ റദ്ദാക്കിയത്.
നേരത്തെ അടുത്ത ബന്ധമാണ് യുഎസ് സർക്കാറും ഹസീനയും തമ്മിൽ ഉണ്ടായിരുന്നത്. ഇസ്‌ലാമിക തീവ്രവാദത്തെ പ്രതിരോധിക്കുക, റോഹിങ്ക്യൻ അഭയാർഥികൾക്ക് അഭയം നൽകുക തുടങ്ങിയ വിഷയങ്ങളിൽ ഹസീനയും അമേരിക്കയും സഹകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ സ്വേച്ഛാധിപത്യ പ്രവണതകളുടെ പേരിൽ യുഎസ് ഹസീനയുമായി അകന്നു. അതേസമയം, അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അഭ്യർത്ഥിക്കുന്നുവെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ ബംഗ്ലാദേശിലെ പ്രതിഷേധക്കാരോട് പറഞ്ഞു.
ഹസീനയുടെ അഭയത്തിൽ ബ്രിട്ടനും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ആദ്യമെത്തിയ സുരക്ഷിത രാജ്യം ഏതാണോ അവിടെ തന്നെ തുടരുന്നതായിരിക്കും നല്ലതെന്നാണ് യുകെ ആഭ്യന്തര വകുപ്പ് വക്താവ് ഒരു ഇന്ത്യൻ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞത്. ഈ സാഹചര്യത്തിൽ ഹസീനയുടെ ഭാവി അനിശ്ചിതത്വത്തിൽ ആയിട്ടുണ്ട്.
us canceled Sheikh Hasina visa