
ന്യൂയോർക്ക്: ഓടുന്ന കാരവനിൽ നിന്ന് തെറിച്ചുവീണുണ്ടായ അപകടത്തിൽ യുഎസിലെ ഒരു ഡോക്ടർ മരിച്ചു. യുഎസിലെ പ്രശസ്ത ശിശുരോഗ വിദഗ്ധ മോണിക്ക വെറോണിക്ക(58)യാണ് മരിച്ചത്. ഏപ്രിൽ ആറിനാണ് അപകടം സംഭവിച്ചത്. കുടുംബത്തിനൊപ്പം കാരവനിൽ യാത്രചെയ്യുന്നതിനിടെ, കനത്ത കാറ്റിൽ വാഹനത്തിന്റെ വാതിൽ തുറന്നാണ് അപകടമുണ്ടായതെന്നാണ് സൂചന. പുറത്തേക്കു വീഴാതിരിക്കാൻ ഡോക്ടർ വാതിൽപ്പിടിയിൽ മുറുകെപ്പിടിച്ചിരുന്നെങ്കിലും അപകടം തടയാനായില്ല.
ലോംഗ് ഐലൻഡിൽ താമസിച്ചിരുന്ന ഡോ. വെറോണിക്ക, 2000 മുതൽ സ്റ്റോണി ബ്രൂക്ക് മെഡിസിനിൽ കുട്ടികളുടെ അലർജി, ഇമ്മ്യൂണോളജി സ്പെഷ്യലിസ്റ്റായിരുന്നു. മോണിക്കയുടെ ഭർത്താവ് റോബർട്ടാണ് (59) വാഹനം ഓടിച്ചിരുന്നത്. ഹൈവേയിലേക്കു വീണ ഡോക്ടറുടെ തോളും തലയും റോഡിൽ ഇടിച്ചു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുടുംബം താമസിക്കുന്ന ന്യൂയോർക്കിലെ സ്റ്റോണി ബ്രൂക്കിൽ നിന്നുള്ള യാത്രയിലാണ് അപകടമുണ്ടായത്. വെറോണിക്ക ചികിൽസയ്ക്കെത്തിയിരുന്ന കുട്ടികളുമായും അവരുടെ കുടുംബങ്ങളുമായും ദീർഘകാല ബന്ധം കാത്തുസൂക്ഷിച്ചിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യാത്രകളും വ്യായാമവും ഇഷ്ടപ്പെട്ടിരുന്ന ഡോക്ടർ, കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കുന്നതിനും താൽപര്യം കാണിച്ചിരുന്നതായി കുടുംബം അറിയിച്ചു. അപകടത്തെപ്പറ്റി പൊലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.