
വാഷിങ്ടൺ: ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടേ രണ്ടുനാൾ. വിജയിക്കാൻ ഡോണൾഡ് ട്രംപും കമലാ ഹാരിസും അവസാന വട്ട പ്രചാരണത്തിലാണ്. ആര് ജയിക്കുമെന്ന് പ്രവചിക്കാനാകില്ലെന്നാണ് അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അത്രയും കടുത്തതാണ് പോരാട്ടം.
1.3 ശതമാനത്തിന്റെ നേരിയ മുൻതൂക്കം കമല ഹാരിസിനുണ്ടെന്ന് ഫൈവ് തേർട്ടി എയ്റ്റ് പോൾ ട്രാക്കർ പറയുന്നു. അമേരിക്കൻ ചരിത്രത്തിലാദ്യമായി വനിത പ്രസിഡന്റാകുമോ എന്നതും ലോകം ഉറ്റുനോക്കുന്നു. നേരത്തേ നല്ല മുൻതൂക്കമുണ്ടായിരുന്നത് കുറഞ്ഞുവരുന്നത് ഡെമോക്രാറ്റുകൾക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ്.
ഒരുമാസം മുമ്പ് കമലക്ക് 2.8 ശതമാനത്തിന്റെ മുൻതൂക്കം പ്രവചിച്ചിരുന്നു. ചാഞ്ചാടി നിൽക്കുന്ന പെൻസൽവേനിയ, നോർത് കരോലൈന, ജോർജിയ, മിഷിഗൻ, അരിസോണ, വിസ്കോൺസൻ, മിനിസോട, നെവാദ എന്നീ സംസ്ഥാനങ്ങൾ വിധി നിർണയിക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്.
പശ്ചിമേഷ്യൻ സംഘർഷം, ഇസ്രായേൽ, അനധികൃത കുടിയേറ്റം, സാമ്പത്തിക പ്രതിസന്ധി, കോർപറേറ്റ് പ്രീണനം, ട്രംപിന്റെ കഴിഞ്ഞ തവണത്തെ കാപിറ്റോൾ കൈയേറ്റം തുടങ്ങിയവയാണ് മറ്റു പ്രധാന പ്രചാരണ വിഷയങ്ങൾ.
US Election campaign goes to last phase