
ന്യൂയോർക്ക്: അമേരിക്കയിൽ പിതാവ് അഞ്ച് വയസുകാരിയായ മകളെ അടിച്ച് കൊന്ന് ശരീരം കഷണങ്ങളാക്കി ഫ്രീസറിൽ ഒളിപ്പിച്ചു. കഷണങ്ങളാക്കിയ ശരീരഭാഗങ്ങൾ താന്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഹോട്ടലിൽ കൊണ്ടുപോയതായും പറയുന്നു. ആഡം മോണ്‍ഗോമെറിയെന്ന അമേരിക്കന്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് കോടതി 30 വർഷം ജയിൽ ശിക്ഷ വിധിച്ചു.
2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകൾ ഹാര്‍മണിയെ പല തവണ ലഹരി ഉപയോഗിച്ച ശേഷം ഉപദ്രവിച്ചതായി ഭാര്യ കെയല പറഞ്ഞു. വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് കുടുംബം കാറിലായിരുന്നു താമസിച്ചിരുന്നത്. ആ സാഹചര്യത്തില്‍ മകള്‍ കാറില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിച്ചതോടെയാണ് മര്‍ദ്ദനം തുടങ്ങിയതെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു.
കുട്ടി മരിച്ചെന്ന് കണ്ടതോടെ ആഡവും ഭാര്യയും മൃതദേഹം മറവുചെയ്യാനുള്ള വഴികളാലോചിച്ചു. കുറെക്കാലം മൃതദേഹം ആഡത്തിന്‍റെ സുഹൃത്തിന്‍റെ കാറിലും, ബന്ധുവീട്ടിലെ കൂളറിലും, പലയിടങ്ങളിലെ ഫ്രീസറുകളിലും ഒളിപ്പിച്ചതായും പ്രൊസിക്യൂട്ടര്‍ കണ്ടെത്തി.
മകളുടെ ശരീരം മറവ് ചെയ്യുന്നതിന് മുന്‍പ് മറ്റ് പലയിടങ്ങളിലും ആഡം കഷണങ്ങളാക്കിയ ശരീരഭാഗങ്ങൾ കൊണ്ടുപോയെന്നും പൊലീസ് പറയുന്നു. മുപ്പത്തിനാലുകാരനായ പ്രതി ന്യൂ ഹെമിസ്ഫിയറിലെ ഒരു ഭക്ഷണശാലയില്‍ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു. ശരീരഭാഗങ്ങള്‍ അവിടുത്തെ ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. പ്രതി ജോലിക്ക് വരുമ്പോള്‍ കുറേ നാളത്തേയ്ക്ക് ഒരു വലിയ പൊതി കൊണ്ടുവരുന്നതും ഫ്രീസറില്‍ വെയ്ക്കുന്നതും പലരും ശ്രദ്ധിച്ചിരുന്നെന്നും എന്നാല്‍ ആരും അതില്‍ അയാള്‍ കൊലപ്പെടുത്തിയ മകളുടെ ശരീരമായിരിക്കുമെന്ന് കരുതിയില്ലെന്നും പ്രൊസിക്യൂട്ടര്‍ പറഞ്ഞു.
“അദ്ദേഹം പതിവായി ജോലി ചെയ്യുന്ന സ്ഥലത്തേക്ക് കുട്ടിയുടെ ശരീരഭാഗങ്ങൾ ഒരു കവറിലാക്കി കൊണ്ടുവന്നു. കമ്പനി ഭക്ഷണവും ചേരുവകളും സൂക്ഷിക്കുന്ന ഒരു ഫ്രീസറിൽ അദ്ദേഹം അത് സൂക്ഷിച്ചു. അയാൾ അത് അകത്തേക്കും പുറത്തേക്കും കൊണ്ടുവരുന്നത് ആളുകൾ കണ്ടു. ആ ബാഗിൽ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് അവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല,” പ്രോസിക്യൂട്ടർ ക്രിസ്റ്റഫർ നോൾസ് പറഞ്ഞു.
ഇപ്പോള്‍ പിടിയിലായ പിതാവിന് 30 വര്‍ഷം തടവും, കുറ്റകൃത്യം മറച്ചതിന് ഭാര്യക്ക് 18 മാസം തടവും കോടതി ശിക്ഷ വിധിച്ചു.















