
വാഷിങ്ടൺ: കഴിഞ്ഞ വാരാന്ത്യത്തിൽ ജോർദാനിൽ മൂന്ന് യുഎസ് സൈനികരെ കൊലപ്പെടുത്തിയ ഡ്രോൺ ആക്രമണത്തിനുള്ള പ്രതികാരത്തിൻ്റെ തുടക്കമെന്നോണം ഇറാഖ്–സിറിയ എന്നിവിടങ്ങളിലെ ഇറാൻ കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലേയും ഇറാഖിലേയും 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം 30 മിനുട്ട് നീണ്ടുനിൽക്കുന്നതായിരുന്നു. ആക്രമണത്തിനു ശേഷം യുഎസ് യുദ്ധവിമാനങ്ങൾ മടങ്ങി.
കമാൻഡ് ആൻഡ് കൺട്രോൾ ആസ്ഥാനങ്ങൾ, രഹസ്യാന്വേഷണ കേന്ദ്രങ്ങൾ, റോക്കറ്റ്-മിസൈൽ- ഡ്രോൺ-വെടിമരുന്ന് സംഭരണ കേന്ദ്രങ്ങൾ, സൈന്യവുമായോ ഗാർഡിൻ്റെ പര്യവേഷണസംഘമായ ഐആർജിസിയുടെ ഖുദ്‌സ് ഫോഴ്‌സുമായോ ബന്ധിപ്പിച്ചിരിക്കുന്ന മറ്റ് സൗകര്യങ്ങൾ എന്നിവയുൾപ്പെടെ ഏഴ് സ്ഥലങ്ങളിലായാണ് വൻ ആക്രമണം നടത്തിയത്.
ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ടത് അമേരിക്കൻ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെ മാത്രമാണെന്നും ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.
“ഞങ്ങളുടെ പ്രതികരണം ഇന്ന് ആരംഭിച്ചു. ഞങ്ങൾ തിരഞ്ഞെടുക്കുന്ന സമയങ്ങളിലും സ്ഥലങ്ങളിലും ഇത് തുടരും. ഞങ്ങളെ ദ്രോഹിക്കാൻ ശ്രമിക്കുന്ന എല്ലാവരും ഇത് അറിയട്ടെ: നിങ്ങൾ ഒരു അമേരിക്കക്കാരനെ ഉപദ്രവിച്ചാൽ ഞങ്ങൾ പ്രതികരിക്കും.”
വടക്കൻ ജോർദാനിലെ സൈനിക ക്യാംപിനു നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു.