
വാഷിംഗ്ടൺ: മാസ്കുകളും എയർ പ്യൂരിഫയറുകളും വീണ്ടും പൊടിതട്ടിയെടുക്കാനുള്ള സമയമായോ? അമേരിക്കയിൽ ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യമാണ് അത്. കാരണം രാജ്യത്ത് കൊവിഡ് കേസുകൾ അത്രയ്ക്കും ഉയരുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലാണ് ഇപ്പോൾ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ തന്നെ മലിന ജലത്തിൽ നിന്നാണ് കൊവിഡ് വൈറസ് സാന്നിധ്യം ഉയരുന്നതെന്നത് ആശങ്കകൾ വർധിപ്പിക്കുകയാണ്.
മലിനജലത്തിൽ നിന്നും അമേരിക്കയിൽ കൊവിഡ് 19 വൈറസ് സാന്നിധ്യം ഉയരുന്നുവെന്ന് യു എസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ വേസ്റ്റ് വാട്ടർ റിപ്പോർട്ടും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. 2022 ജൂലൈക്ക് ആദ്യമായാണ് മലിനജലത്തിൽ വൈറസ് പ്രവർത്തനം ഇത്രയധികം ഉയരുന്നത്. അതുകൊണ്ട് തന്നെ യു എസിൽ കൊവിഡ് തരംഗത്തിനും സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റ് 10 ലെ റിപ്പോർട്ട് അനുസരിച്ച് മലിനജലത്തിലെ കൊവിഡ് വൈറസിന്റെ അളവ് 8.82 ആയി ഉയർന്നു. 2022 ജൂലൈയിൽ 9.56 ആയിരുന്നു. അതിന് ശേഷം അളവ് ഏറ്റവും കൂടുതൽ വർധിക്കുന്നത് 2024 ഓഗസ്റ്റിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് കേസുകൾ ഉയരുന്നതിന് മുമ്പ് മെയ് മാസത്തിൽ ഇത് വെറും 1.36 ആയിരുന്നു.
പടിഞ്ഞാറൻ യു എസ് മേഖലയിലാണ് ഏറ്റവും ഉയർന്ന നിലയിൽ കാണുന്നതെന്ന് CDC-യുടെ വേസ്റ്റ് വാട്ടർ സർവൈലൻസ് പ്രോഗ്രാമിൻ്റെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോനാഥൻ യോഡർ പറഞ്ഞു. ഈ വർഷത്തെ COVID-19 തരംഗം കഴിഞ്ഞ വർഷത്തേക്കാൾ മുമ്പാണ് വരുന്നതെന്നും ഓഗസ്റ്റ് അവസാനം / സെപ്റ്റംബർ ആദ്യത്തോടെ തരംഗം സംഭവിക്കാമെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ അവസാനത്തോടെ നിശ്ചിത പ്രദേശത്ത് ഓരോ 100,000 ആളുകൾക്കും ഏകദേശം 4 പേർ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്.