
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ തുറന്ന യുദ്ധത്തിലേക്ക് സംഘർഷം നീങ്ങുന്നുവെന്ന സൂചനകൾക്കിടെ മേഖലയിൽ കൂടുതൽ സൈനികരെ അമേരിക്ക അടിയന്തരമായി വിന്യസിച്ചു. മൂവായിരത്തോളം സൈനികരാണ് മേഖലയിലെത്തിക്കുന്നതെന്ന് പ്രമുഖ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നച്. മേഖലയിലെ യു എസ് സൈന്യത്തിന്റെ സുരക്ഷക്കും ഒപ്പം ഇസ്രായേലിനെ സംരക്ഷിക്കാനുമാകും അധിക സൈനിക വിന്യാസമെന്ന് പെന്റഗൺ വക്താവ് സബ്രീന സിങ് പറഞ്ഞു.സൈനികർക്കൊപ്പം എഫ്-15, എഫ്-16, എഫ്-22, എ-10 എന്നിവയടക്കം വൻ യുദ്ധവിമാന ശേഖരവും അധികമായി എത്തിക്കും. ആഗസ്റ്റ് മുതൽ എഫ്-22 യുദ്ധവിമാനങ്ങളുടെ നാല് സ്ക്വാഡ്രനുകളാണ് മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ളത്. ഇവക്ക് പുറമെയാണ് അധികമായി വിമാനങ്ങൾ എത്തിക്കുന്നത്.ഒക്ടോബറിൽ യു.എസിലേക്ക് മടങ്ങാനിരുന്ന, ഒമാൻ കടലിലുള്ള യുദ്ധക്കപ്പലായ യു.എസ്.എസ് അബ്രഹാം ലിങ്കൺ ഇവിടെ തുടരും. ഒപ്പം ശക്തി പകരാൻ യു.എസ്.എസ് ഹാരി എസ്. ട്രൂമാനും ദിവസങ്ങൾക്കുമുമ്പ് പുറപ്പെട്ടിട്ടുണ്ട്. ചെങ്കടലിലുള്ള ആണവ ശേഷിയുള്ള അന്തർവാഹിനിയായ ജോർജിയ, മറ്റൊരു യുദ്ധക്കപ്പലായ ‘വാസ്പ്’ തുടങ്ങിയവയും മേഖലയിലുണ്ട്.















