
ന്യൂഡൽഹി: ബുധനാഴ്ച യുഎസ് കോൺഗ്രസിൻ്റെ സംയുക്ത സമ്മേളനത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ പ്രസംഗം പ്രതിനിധികൾക്കും യുഎസ് പൗരന്മാർക്കുമിടയിൽ തർക്കത്തിനും ഭിന്നതയ്ക്കും കാരണമായി. നെതന്യാഹുവുന്റെ പ്രസംഗത്തിനിടെ കോൺഗ്രസിലെ ഏക പലസ്തീൻ-അമേരിക്കൻ അംഗമായ പ്രതിനിധി റാഷിദ തുലൈബ് “യുദ്ധക്കുറ്റവാളി”, “വംശഹത്യ കുറ്റവാളി” എന്നിങ്ങനെ എഴുതിയ പ്ലക്കാർഡ് ഉയർത്തിക്കാട്ടി.
ഗാസയിലെ ഇസ്രയേലിൻ്റെ നടപടികളെ രൂക്ഷമായി വിമർശിക്കുന്ന റാഷിദയുടെ പ്രതിഷേധത്തിനൊപ്പം, സംഘട്ടനത്തിൽ നിരവധി കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട പലസ്തീനിയായ ഹാനി അൽമധൂനും ചേർന്നു.
I will never back down in speaking truth to power.
— Rashida Tlaib (@RashidaTlaib) July 24, 2024
The apartheid government of Israel is committing genocide against Palestinians. Palestinians will not be erased. Solidarity with all those outside of these walls in the streets protesting and exercising their right to dissent. pic.twitter.com/TSbbXdv13U
“അധികാരത്തോട് സത്യം പറയുന്നതിൽ ഞാൻ ഒരിക്കലും പിന്നോട്ടില്ല. ഇസ്രയേലിലെ വംശീയ സർക്കാർ പലസ്തീനികൾക്കെതിരെ വംശഹത്യ നടത്തുകയാണ്. പലസ്തീനികളെ തുടച്ചു നീക്കാനാകില്ല. ഈ മതിലുകൾക്ക് പുറത്തുള്ള തെരുവുകളിൽ പ്രതിഷേധിക്കുകയും വിയോജിക്കാനുള്ള അവകാശം പ്രയോഗിക്കുകയും ചെയ്യുന്ന എല്ലാവരോടും ഐക്യദാർഢ്യം,” റാഷിദ എക്സിൽ കുറിച്ചു.
ക്യാപിറ്റോളിന് പുറത്ത്, ആയിരക്കണക്കിന് പ്രതിഷേധക്കാർ നെതന്യാഹുവിൻ്റെ സന്ദർശനത്തിനെതിരെ പ്രകടനം നടത്തി. ചിലരെ പോലീസ് പെപ്പർ സ്പ്രേ ഉപയോഗിച്ച് തടഞ്ഞു. നെതന്യാഹു സംസാരിക്കാൻ തുടങ്ങുന്നതിനുമുമ്പ് ജനപ്രതിനിധിസഭയ്ക്കുള്ളിൽ ആറ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. ചില പ്രതിനിധികൾ നെതന്യാഹുവിന് കൈയ്യടി നൽകിയപ്പോൾ മറ്റുള്ളവർ വിട്ടുനിൽക്കാൻ തീരുമാനിച്ചു.