
വാഷിങ്ടൻ: ആറാഴ്ചത്തെ ഓപ്പറേഷനിൽ യുഎസ് മാർഷൽമാർ കാണാതായ 200 കുട്ടികളെ കണ്ടെത്തി. 200 കുട്ടികളിൽ 123 പേരെ അപകടകരമായ അവസ്ഥയിലാണ് കണ്ടെത്തിയത്. കണ്ടെത്തിയവരിൽ അഞ്ച് മാസം പ്രായമുള്ള കുട്ടിയും ഉൾപ്പെടുന്നു.
രാജ്യവ്യാപകമായി നടത്തിയ ഓപ്പറേഷനിൽ ലൈംഗിക ചൂഷണത്തിനും ലൈംഗികാതിക്രമത്തിനും ഇരയായവരും ദുരുപയോഗം ചെയ്യപ്പെട്ട കുട്ടികളും ഒളിച്ചോടിയവരുമടക്കം 200 കുട്ടികളെ കണ്ടെത്തിയതായി നീതിന്യായ വകുപ്പ് ജൂലൈ ഒന്നിന് പ്രഖ്യാപിച്ചു.
“ഓപ്പറേഷൻ വീ വിൽ ഫൈൻഡ് യൂ 2” എന്ന പേരിൽ രാജ്യവ്യാപകമായ തിരച്ചിൽ ആരംഭിച്ചത് മെയ് 20നാണ്. ജൂൺ 24 വരെ ഓപ്പറേഷൻ നീണ്ടുനിന്നു. കുട്ടികളെ കൂടുതലായി കാണാതാകുന്ന പ്രദേശങ്ങളിലാണ് ഊർജിതമായ തിരച്ചിൽ നടത്തിയത്.
ദേശീയ അന്വേഷണ ഏജൻസിയുമായി ചേർന്ന് ഇത് രണ്ടാം തവണയാണ് യുഎസ് മാർഷലുകൾ ഇത്തരമൊരു ഓപ്പറേഷൻ നടത്തുന്നതെന്ന് യുഎസ് മാർഷൽസ് സർവീസ് ഡയറക്ടർ റൊണാൾഡ് എൽ. ഡേവിസ് പറഞ്ഞു, കാണാതായ കുട്ടികളെ കണ്ടെത്തുക എന്നത് തങ്ങളുടെ പ്രഥമ പരിഗണനകളിൽ ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
“യുഎസ് മാർഷൽസ് സർവീസിൻ്റെ ഏറ്റവും പവിത്രമായ ദൗത്യങ്ങളിലൊന്ന് നമ്മുടെ രാജ്യത്തെ കാണാതായ കുട്ടികളെ കണ്ടെത്തുക എന്നതാണ്,” അദ്ദേഹം പറഞ്ഞു.
14 പേരെ വീണ്ടെടുത്തത് അവരെ കാണാതെ പോയ നഗരത്തിന് പുറത്തു നിന്നായിരുന്നുവെന്ന് യുഎസ്എംഎസ് അറിയിച്ചു. ഈ കുട്ടികളിൽ പകുതിയിലേറെ (57%) പേരെയും കണ്ടെത്തിയത് കാണാതായി ഏഴ് ദിവസത്തിനുള്ളിലാണ്.