വേൾഡ് ട്രേഡ് സെന്റർ ആക്രമണം: യുഎസ് ഒത്തുതീർപ്പിന്; ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പെടെയുള്ളവരുടെ വധശിക്ഷ റദ്ദാക്കും

വാഷിങ്ടൻ: ന്യൂയോർക്കിൽ വേൾഡ് ട്രേഡ് സെന്ററിലും യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും 2001 സെപ്റ്റംബർ 11നു നടന്ന ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പെടെ ഗ്വാണ്ടനാമോയിൽ തടവിലാക്കപ്പെട്ട മൂന്ന് പ്രതികളുമായി യുഎസ് ഭരണകൂടം ഒത്തുതീർപ്പിലെത്തി. വലീദ് ബിൻ അത്താഷ്, മുസ്തഫ അൽ ഹൗസാവീ എന്നിവരാണു മറ്റു രണ്ടു പേർ. പ്രതികൾ മൂന്നുപേുരം കുറ്റസമ്മതം നടത്തുകയാണെങ്കിൽ വധശിക്ഷ, ജീവപര്യന്തമാക്കി കുറയ്ക്കാമെന്നാണ് ധാരണയെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അടുത്തയാഴ്ച വിചാരണ ആരംഭിക്കുമ്പോൾ 3 പേരും കുറ്റം സമ്മതിച്ചേക്കുമെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം ഉടമ്പടിയുടെ മുഴുവൻ വിശദാംശങ്ങളും പെൻ്റഗൺ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും ബന്ധുക്കൾക്ക് ഉടമ്പടി സംബന്ധിച്ച് പ്രോസിക്യൂട്ടർമാർ കത്തയച്ചു. ഇവർക്കു 45 ദിവസത്തിനുള്ളിൽ പ്രതികളോടു ചോദിക്കാനുള്ള ചോദ്യങ്ങൾ നൽകാം. 2024 അവസാനത്തോടെ മൂന്നു പ്രതികളും ഇതിനു മറുപടി നൽകണമെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു.

രണ്ടു പതിറ്റാണ്ടോളം ക്യൂബയിലെ ഗ്വാണ്ടനാമോ ജയിലിൽ കഴിഞ്ഞ പ്രതികളുമായി 27 മാസത്തെ ചർച്ചകൾക്കു ശേഷമാണു സൈനിക കമ്മിഷനുകളുടെ ഏകോപനച്ചുമതലയുള്ള സൂസൻ എസ്കാലിയർ ധാരണയിലെത്തിയത്. കരാർ വ്യവസ്ഥകൾ വെളിപ്പെടുത്തിയിട്ടില്ല. ജയിലിലെ ക്രൂരപീഡനത്തിനിടെ ലഭിച്ച തെളിവുകൾ വിചാരണവേളയിൽ കോടതി സ്വീകരിക്കില്ലെന്ന വാദമാണ് യുഎസിനെ ഒത്തുതീർപ്പിന് പ്രേരിപ്പിച്ചതെന്നു കരുതുന്നു.

9/11 ഭീകരാക്രമണത്തിൽ ഏകദേശം 3000 പേരാണു കൊല്ലപ്പെട്ടത്. 2003 മാർച്ച് ഒന്നിനാണു പാക്കിസ്ഥാനിൽനിന്നു ഖാലിദ് ഷെയ്ഖ് പിടിയിലായത്. വിമാനം ഇടിച്ചുകയറ്റിയുള്ള ആക്രമണമെന്ന ആശയത്തിനു പിന്നിൽ ഖാലിദാണെന്നാണു പ്രോസിക്യൂട്ടർമാരുടെ വാദം. കുവൈത്തിൽ എൻജിനീയറായ ഇദ്ദേഹം പാക്ക് വംശജനാണ്.

More Stories from this section

family-dental
witywide