ഒടുവില്‍ തീരുമാനമായി ; മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി റാണയെ ഡിസംബറില്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ യു.എസ്

വാഷിങ്ടന്‍: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അമേരിക്ക. കനേഡിയന്‍-പാക്ക് പൗരനായ തഹാവൂര്‍ റാണയെ ഡിസംബര്‍ രണ്ടാം പകുതിയോടെയാകും കൈമാറുകയെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്നും ഇരു രാജ്യങ്ങളിലെയും നിയമ വകുപ്പുകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ അടുത്തിടെ ഡല്‍ഹിയിലെ യുഎസ് എംബസിയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു കൂടിക്കാഴ്ച നടത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു.

റാണയുടെ ഹര്‍ജി യുഎസ് കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് കൈമാറ്റ നീക്കം. റാണയ്ക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കൈമാറല്‍ ഉടമ്പടിയുടെ നിബന്ധനകള്‍ക്കുള്ളില്‍ വരുന്നതാണെന്ന് നേരത്തെ കോടതി വിലയിരുത്തിയിരുന്നു. റാണയെ അമേരിക്കയില്‍ കുറ്റവിമുക്തനാക്കിയ കുറ്റകൃത്യങ്ങളില്‍നിന്ന് വ്യത്യസ്തമായ ഘടകങ്ങള്‍ ഇന്ത്യന്‍ ആരോപണങ്ങളില്‍ അടങ്ങിയിരിക്കുന്നു എന്ന് നിരീക്ഷിച്ച് കൊണ്ടായിരുന്നു യുഎസ് അപ്പീല്‍ കോടതി വിധി.

കൈമാറ്റ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ റാണയ്ക്ക് ഇപ്പോള്‍ 45 ദിവസത്തെ സമയമുണ്ട്.

മുംബൈ ഭീകരാക്രമണ കേസില്‍ അറസ്റ്റിലായ ഡേവിഡ് ഹെഡ്ലിയുടെ ബാല്യകാല സുഹൃത്തായിരുന്നു 63കാരനായ റാണ. അമേരിക്കന്‍ മാതാവിനും പാക്കിസ്ഥാനി പിതാവിനും ജനിച്ച യുഎസ് പൗരനായ ഹെഡ്ലിയെ 2009 ഒക്ടോബറില്‍ യുഎസ് അധികൃതര്‍ അറസ്റ്റ് ചെയ്യുകയും മുംബൈ ആക്രമണത്തില്‍ പങ്കാളിയായതിന് 35 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.

2008 നവംബര്‍ 26 ന്, 10 ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ മുംബൈയിലേക്ക് നുഴഞ്ഞുകയറുകയും, തുടര്‍ച്ചയായ മൂന്ന് ദിവസം നഗരം ഭീകരതയുടെ പിടിയിലാകുകയുമായിരുന്നു. ഭീകരാക്രമണത്തില്‍ ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേരുടെ ജീവന്‍ ഭീകരര്‍ അപഹരിച്ചു. ആക്രമണം നടത്തിയ പാക് പൗരന്മാര്‍ ബോട്ടുകള്‍ വഴി ഇന്ത്യയിലെത്തിയതായി പിന്നീട് കണ്ടെത്തിയിരുന്നു.

More Stories from this section

family-dental
witywide