നവൽനിയുടെ മരണം, ഉക്രെയ്ൻ യുദ്ധം: റഷ്യക്കെതിരായ ഉപരോധം കടുപ്പിച്ച് യുഎസ്

വാഷിങ്ടൺ: പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ മരണവും ഉക്രെയ്‌നിൽ രണ്ടുവർഷമായി തുടരുന്ന യുദ്ധവും കണക്കിലെയുടുത്ത് റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധം പ്രഖ്യാപിക്കാനൊരുങ്ങി അമേരിക്ക.

ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വിശദാംശങ്ങൾ നൽകിയില്ല, എന്നാൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിൻ്റെ രണ്ടാം വാർഷികത്തിന് മുന്നോടിയായുള്ള നടപടികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നവാൽനിയുടെ മരണത്തിൽ റഷ്യയെ ഉത്തരവാദികളായി പ്രഖ്യാപിക്കുമെന്നും ഇപ്പോൾ രണ്ട് വർഷമായി തുടരുന്ന ക്രൂരമായ ഉക്രെയ്ൻ യുദ്ധത്തോട് അതിശക്തമായി പ്രതികരിക്കുമെന്നും ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.

റഷ്യൻ സമ്പദ്‍വ്യവസ്ഥയെ തളർത്താൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഉപരോധങ്ങൾ എന്നും വിശദാംശങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. നവൽനിയുടെ മരണത്തിൽ പങ്ക് സംശയിക്കുന്ന മുതിർന്ന സൈബീരിയൻ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ബ്രിട്ടൻ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.