
മുംബൈ: ഇന്ത്യയുമായി ഉത്തമ സുഹൃത്തുക്കളായിരിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുവെന്നും തിരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ പ്രസിഡന്റ് മാറുമെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ മാറ്റമുണ്ടാക്കില്ലെന്നും യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു.
ഇന്ത്യക്ക് പ്രാദേശിക എതിരാളികളുമായി പോരാടണമെങ്കിൽ, ഇന്ത്യ ഒരൊറ്റ രാജ്യത്തെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടിവരുമെന്നും അത്തരമൊരു ആശ്രയം സാമ്പത്തിക അപകടസാധ്യത മാത്രമല്ല, സുരക്ഷാ അപകടമാണെന്നും ചൈനയുടെ പേര് പരാമർശിക്കാതെ, എറിക് ഗാർസെറ്റി പറഞ്ഞു.
മിൽക്കൺ ഇൻസ്റ്റിറ്റ്യൂട്ട് പരിപാടിയിൽ സംസാരിച്ച എറിക് ഗാർസെറ്റി, തങ്ങളുടെ സ്വന്തം നന്മയ്ക്കായി രാജ്യത്ത് കൂടുതൽ നിക്ഷേപം നടത്താൻ അമേരിക്കക്കാരെ ഉദ്‌ബോധിപ്പിച്ചു. 1.8 ട്രില്യൺ ഡോളർ ആസ്തിയുള്ള അഞ്ച് പെൻഷൻ ഫണ്ടുകൾ ഇന്ത്യയിൽ നിക്ഷേപ അവസരങ്ങൾക്കായി തിരയുന്ന സമയത്താണ് എറിക് ഗാർസെറ്റി ഇക്കാര്യം പറഞ്ഞതെന്നതും ശ്രദ്ധേയം.
സങ്കീർണമായ ബന്ധം എന്നു വിളിക്കാവുന്ന അവസ്ഥയിൽ നിന്ന് തീർച്ചയായും ഡേറ്റിംഗ് എന്ന് വിളിക്കാവുന്ന ഒരു പുതിയ സ്റ്റാറ്റസിലേക്ക് ഇരുരാജ്യങ്ങളുടെയും അടുപ്പം മാറിയിരിക്കുന്നുവെന്നും തമാശയെന്നോണം ഗാർസെറ്റി പറഞ്ഞു.
അടുത്ത കാലത്തൊന്നും ഈ ബന്ധത്തിന് ഒരു തിരിച്ചടിയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.