
വാഷിങ്ടൺ: മോസ്‌കോയിലെ “വലിയ ഒത്തുചേരലുകൾ” ലക്ഷ്യമിട്ടുള്ള ഭീകരാക്രമണത്തെക്കുറിച്ച് മാർച്ചിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് റഷ്യൻ അധികാരികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മോസ്കോയിൽ 60ഓളം പേർ കൊല്ലപ്പെട്ട ഒരു കൂട്ട വെടിവയ്പ്പിന് മണിക്കൂറുകൾക്ക് ശേഷമാണ് വൈറ്റ് ഹൗസിന്റെ വെളിപ്പെടുത്തൽ.
“ഈ മാസം ആദ്യം, യുഎസ് സർക്കാരിന് മോസ്കോയിലെ ആസൂത്രിതമായ ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. സംഗീത കച്ചേരികൾ ഉൾപ്പെടെയുള്ള വലിയ ഒത്തുചേരലുകളായിരുന്നു ഭീകരർ ലക്ഷ്യമിട്ടിരുന്നത്. ഈ വിവരം വാഷിംഗ്ടൺ റഷ്യൻ അധികാരികളുമായി പങ്കുവച്ചിരുന്നു,” നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് അഡ്രിയൻ വാട്സൺ പറഞ്ഞു.
മുന്നറിയിപ്പ് നൽകുക എന്ന കടമ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണകൂടം ദീർഘകാലമായി തുടരുന്നതാണെന്നും വാട്‌സൺ പറഞ്ഞു. ഇത്തരം വിവരങ്ങൾ ലഭിക്കുമ്പോൾ അമേരിക്ക അതാത് രാജ്യങ്ങളെയോ ഗ്രൂപ്പുകളെയോ അറിയിക്കാറുണ്ട്.
മോസ്‌കോയിലെ സംഗീത പരിപാടി നടക്കുന്ന ഹാളിൽ കഴിഞ്ഞ ദിവസം തോക്കുധാരികൾ വെടിയുതിർക്കുകയും 60-ലധികം പേർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.