
കാമുകനെ ജയിലിൽ നിന്ന് വിട്ടയച്ചതിന് ദിവസങ്ങൾക്ക് ശേഷം, യുഎസിലെ 22 കാരിയായ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാറിൻ്റെ പിൻസീറ്റിൽ ഷീറ്റിൽ പൊതിഞ്ഞ നിലയിലാണ് ലോറൻ ജൊഹാൻസൻ എന്ന വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. മർദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് റിപ്പോർട്ട്.
ന്യൂയോർക്ക് പോസ്റ്റ് അനുസരിച്ച്, ലോറൻ ജോഹാൻസൻ്റെ മൃതദേഹം ജൂലൈ 3 ന് മിസിസിപ്പിയിലെ ഒരു സെമിത്തേരിയിൽ ട്രാഷ് ബാഗുകളിലും ഷീറ്റിലും പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മകളുടെ മുൻ കാമുകനെ ജയിലിൽ നിന്ന് മോചിപ്പിക്കരുതെന്ന് താൻ ജഡ്ജിയോട് അഭ്യർത്ഥിച്ചിരുന്നതായി ലോറന്റെ പിതാവ് പറഞ്ഞു. അയാളെ ജയിലിൽ നിന്ന് മോചിപ്പിച്ചാൽ മകളെ കൊലപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ, ജഡ്ജി ഇയാളെ ജയിൽ മോചിതനാക്കി. ഇയാൾ പുറത്തിറങ്ങി അഞ്ച് ദിവസത്തിന് ശേഷമാണ്, ലോറന്റെ മൃതദേഹം സ്വന്തം കാറിൽ വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്. മുൻ കാമുകനാണ് മരണത്തിന് ഉത്തരവാദിയെന്ന് പോലീസ് പറഞ്ഞു.
ജോഹാൻസൻ്റെ മുൻ പങ്കാളിയായ ബ്രൈസൻ റിവേഴ്‌സി(23)നെ അറസ്റ്റ് ചെയ്യുകയും കൊലപാതക കുറ്റം ചുമത്തുകയും ചെയ്തു. യുവതിയുടെ മരണത്തിന് അഞ്ച് ദിവസം മുമ്പാണ് ഇയാളെ ബോണ്ടിൽ വിട്ടയച്ചത്. ഡിസംബറിൽ നാഷ്‌വില്ലെയിലേക്കുള്ള യാത്രയ്ക്കിടെ ഇയാൾ ജോഹാൻസനെ ക്രൂരമായി മർദിക്കുകയും തട്ടിക്കൊണ്ടുപോയി ബന്ദിയാക്കുകയും ചെയ്തതിനാണ് ഇയാളെ ആദ്യം ജയിലിൽ അടച്ചത്.
ജോഹാൻസെൻ നഴ്‌സിംഗ് ബിരുദം നേടാനുള്ള ശ്രമത്തിലായിരുന്നു. ജൂലൈ 2 ന് ലോറന്റെ സഹോദരി ഉറക്കത്തിൽ നിന്നെഴുന്നേറ്റപ്പോൾ ലോറനെ അപ്പാർട്ട്മെന്റിൽ കണ്ടില്ല. മുൻവശത്തെ വാതിൽ തുറന്ന് തുറന്നുകിടക്കുകയും സെക്യൂരിറ്റി ക്യാമറ തകർക്കപ്പെട്ട നിലയിലുമായിരുന്നു. അന്നേദിവസം രാവിലെ മുതൽ ലൊക്കേഷൻ ട്രാക്കിങ് ആപ്പ് ഓഫ് ആണെന്ന് അറിഞ്ഞപ്പോഴാണ് മകളെ കാണാനില്ലെന്ന് പൊലീസിൽ പരാതിപ്പെട്ടത്. അടുത്ത ദിവസം, മകളുടെ കാർ അടുത്തുള്ള സെമിത്തേരിയിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.