
മിഷിഗൺ: ഏഴുവർഷമായി കാണാതായ യുഎസ് വനിതയെ കണ്ടെത്തി പൊലീസ്. ഇങ്കസ്റ്ററിലെ ഹോട്ടൽ മുറിയിൽ നിന്ന് തൊണ്ടപൊട്ടും കണക്കെയുള്ള കരച്ചിൽ കേട്ടാണ് അവിടെയെത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയെക്കുറിച്ചുള്ള മറ്റുവിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
യുവതി തന്റെ മാതാപിതാക്കളെ ബന്ധപ്പെടുകയും മോട്ടലിൽ തന്നെ അനധികൃതമായി തടഞ്ഞുവച്ചിരിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. ഡെട്രോയിറ്റിലെ തിരക്കേറിയ മെട്രോപോളിസിൽ നിന്ന് ഏകദേശം 32 കിലോമീറ്ററും സംസ്ഥാന തലസ്ഥാനമായ ലാൻസിംഗിൽ നിന്ന് 135 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ഇങ്ക്‌സ്റ്റർ, ഏകദേശം 25,700 പേർ താമസിക്കുന്ന സ്ഥലമാണ്.
2017 ൽ കാണാതായ സ്ത്രീയെ എവർഗ്രീൻ മോട്ടലിൽ നിന്ന് രക്ഷപ്പെടുത്തിയതായി മിഷിഗൺ സ്റ്റേറ്റ് പോലീസ് വ്യാഴാഴ്ച അറിയിച്ചു. യുവതിയെ എവർഗ്രീൻ മോട്ടലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് മനസിലായതിനെ തുടർന്ന് അങ്ങോട്ട് എത്തുകയായിരുന്നു.
യുവതിയെ തനിച്ചു പാർപ്പിച്ചിരുന്ന മുറി ബലമായി തുറന്നാണ് കയറിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുറിയിൽ മയക്കുമരുന്നും തോക്കും ഉണ്ടായിരുന്നെങ്കിലും യുവതിക്ക് ശാരീരികമായി പരുക്കുകളൊന്നും ഇല്ലായിരുന്നു. രക്ഷപ്പെടുത്തിയതിന് ശേഷം ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കൗൺസിലിംഗിന് വിധേയയാക്കി. പിന്നീട് വീട്ടിലേക്ക് എത്തിച്ചു. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയാറായില്ല.
മനുഷ്യക്കടത്തിൽ വിദഗ്ധരായ ഡിറ്റക്ടീവുകൾ കേസിൻ്റെ അന്വേഷണത്തിൽ സജീവമായി ഇടപെടുന്നുണ്ട്.