
ആഗ്ര: താജ്മഹലിനെ ഹിന്ദു ക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ആഗ്ര കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. ബുധനാഴ്ച (മാർച്ച് 27) സമർപ്പിച്ച ഹർജിയിൽ, താജ് മഹലിലെ എല്ലാ ഇസ്ലാമിക പ്രവർത്തനങ്ങളും ആരാധനാലയത്തിന് അനുയോജ്യമല്ലാത്ത മറ്റേതെങ്കിലും ആചാരങ്ങളുണ്ടെങ്കിൽ അതും നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏപ്രിൽ 9ന് (ചൊവ്വാഴ്ച) കേസ് പരിഗണിക്കും. ശ്രീ ഭഗവാൻ ശ്രീ തേജോ മഹാദേവിൻ്റെ രക്ഷാധികാരിയും യോഗേശ്വർ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സംഘം ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റ് എന്നിവയുടെ പ്രസിഡൻ്റും അഭിഭാഷകനുമായ അജയ് പ്രതാപ് സിംഗ് ആണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
താജ്മഹൽ ആയി അംഗീകരിക്കപ്പെടുന്നതിന് മുമ്പുള്ള ചരിത്രമാണ് ഈ നിർമിതിക്ക് ഉള്ളതെന്ന തൻ്റെ വാദത്തെ പിന്തുണയ്ക്കുന്നതിനായി ഹർജിക്കാരൻ വിവിധ ചരിത്ര പുസ്തകങ്ങൾ ഉദ്ധരിച്ചു. താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ ആവർത്തിച്ച് നൽകിയിട്ടുണ്ട്. ഈ ഹർജികളിൽ ചിലത് തള്ളിക്കളഞ്ഞഞ്ഞെങ്കിലും മറ്റുള്ളവ ഇപ്പോഴും തീർപ്പാക്കാതെ കിടക്കുന്നുണ്ട്.