കെ ഫോൺ കേസ് തള്ളിയിട്ടില്ല, കിട്ടാത്ത നീതിക്ക് വേണ്ടിയാണ് കോടതിയിൽ പോകുന്നത്: വി ഡി സതീശൻ

കൊച്ചി: കെ ഫോൺ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ ഫോൺ കേസ് തള്ളിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു.

സർക്കാരിന് പറയാനുള്ളത് കൂടി കോടതി കേൾക്കുമെന്നും ഇത് കോടതി നടപടിയാണെന്നും കിട്ടാത്ത നീതിക്ക് വേണ്ടിയാണ് കോടതിയിൽ പോകുന്നതെന്നും സതീശൻ പറഞ്ഞു. എഐ ക്യാമറയുമായി ബന്ധപ്പെട്ട ഹർജി കോടതി സ്വീകരിച്ചിട്ടുണ്ട്. അഞ്ച് ശതമാനം പേർക്ക് പോലും കെ ഫോൺ സൗജന്യമായി കൊടുത്തിട്ടില്ല. പദ്ധതി അഴിമതിയാണെന്നും പദ്ധതി പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെ ഫോണ്‍ പദ്ധതിയില്‍ അഴിമതിയാരോപിച്ച് നല്‍കിയ ഹര്‍ജിയിൽ വിഡി സതീശനെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷ നേതാവിന് പബ്ലിക് ഇന്ററസ്റ്റ് ആണോ അതോ പബ്ലിസിറ്റി ഇന്ററസ്റ്റോയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. ഹര്‍ജിയിലെ പൊതുതാല്‍പര്യമെന്തെന്ന് ചോദിച്ച ഹൈക്കോടതി ലോകായുക്തയ്ക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനും പ്രതിപക്ഷ നേതാവിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിൻ്റേതാണ് നടപടി.

Also Read

More Stories from this section

family-dental
witywide