‘സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം’; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തില്‍ നഗ്നനാക്കി ദിവസങ്ങളോളം ആള്‍ക്കൂട്ട വിചാരണ നടത്തി ഭക്ഷണം നൽകാത മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് സിദ്ധാര്‍ത്ഥന്‍റെ  മാതാപിതാക്കള്‍ ആരോപിക്കുന്നതെന്നും സത്യം പുറത്തുവരാൻ സിബിഐ അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കൊടുംക്രൂരതയ്ക്ക് ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകരും കൂട്ടുനിന്നെന്നതുംഗൗരവതരമാണെന്നും കത്തില്‍ പറയുന്നു. മകന്‍റെ  കൊലക്ക് പിന്നിൽ എസ്എഫ്ഐ നേതാക്കളാണെന്ന് സിദ്ധാര്‍ത്ഥന്‍റെ  മാതാപിതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും രാഷ്ട്രീയ ബന്ധമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പരസ്യമായി പ്രതികരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ ജില്ലയിലെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരിക്കുകയാണെന്നും സിദ്ധാര്‍ത്ഥൻ നേരിട്ട മൃഗീയ മര്‍ദനത്തിന്റെയും ക്രൂരതയുടെയും തെളിവുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെന്നും സതീശൻ ആരോപിച്ചു. പൊലീസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായി. പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചതെന്നും അതുകൊണ്ടുതന്നെ പൊലീസിൽ നിന്ന് സത്യസന്ധമായ അന്വേഷണം പ്രതീക്ഷിക്കാനാകില്ലെന്നും കത്തിൽ പറയുന്നു.

VD Satheesan letter to cm to cbi inquiry on Sidhardhan’s death

Also Read