
കൊച്ചി::ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോണ്‍ക്ലേവ് നടത്തരുതെന്നും നടത്തിയാല്‍ തടയുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. റിപ്പോര്‍ട്ട് നാലരവര്‍ഷം മറച്ചുവെച്ച മുഖ്യമന്ത്രി ചെയ്തത് കുറ്റകരമായ കാര്യമാണ്. ഗുരുതരമായ കുറ്റം സര്‍ക്കാര്‍ ചെയ്തു. സർക്കാർ വേട്ടക്കാർക്ക് ഒപ്പമാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതിപക്ഷം ഉയര്‍ത്തിയ അതേ കാര്യങ്ങള്‍ ഡബ്ല്യു സി സിയും ഉയര്‍ത്തി. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് സ്ത്രീത്വത്തിന് എതിരായ നടപടിയാണ്. ഇരകളായ സ്ത്രീകളെ ചേര്‍ത്ത് പിടിക്കാന്‍ ആരെയും കണ്ടില്ല. ഇരകള്‍ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്. കേസെടുക്കാന്‍ പറ്റില്ലെന്ന ബെഹ്‌റയുടെ ഉപദേശം സര്‍ക്കാര്‍ ആഗ്രഹിച്ചതാണ്. ബെഹ്റയല്ല കേസെടുക്കാണോ വേണ്ടയോ എന്ന തീരുമാനം അറിയിക്കേണ്ടത്. ഇരകളുടെ അഭിമാനം സംരക്ഷിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും സതീശന്‍ പറഞ്ഞു.
ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്നു അന്വേഷിക്കണം. രാഷ്ട്രീയമായല്ല, സ്ത്രീവിഷയം ആയിട്ടാണ് ഇതിനെ കാണുന്നത്. സര്‍ക്കാര്‍ നടത്തുമെന്നു പറയുന്ന കോണ്‍ക്ലേവ് തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.