
തിരുവനന്തപുരം: അവസാന ഖണ്ഡിക മാത്രം വായിച്ച് ഗവര്‍ണര്‍ രണ്ടു മിനിറ്റില്‍ പ്രസംഗം അവസാനിപ്പിച്ചു മടങ്ങിയതില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ”സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള രാഷ്ട്രീയ നാടകത്തിന്റെ പരിസമാപ്തിയാണ് ഇത്. യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ തയാറാക്കി നല്‍കിയ ഈ നയപ്രഖ്യാപനത്തില്‍ ഒരു കാര്യവും ഇല്ലെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. ഗവര്‍ണറുടേത് നിയമസഭയോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നും പ്രതിപക്ഷം ശക്തമായി വിയോജിക്കുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്:
സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിന്റെ പരിതാപകരമായ അന്ത്യമാണ് സംഭവിച്ചത്. ഈ ഗവണ്‍മെന്റിന്റെ സ്ഥിതി മുഴുവന്‍ വ്യക്തമാക്കിക്കൊണ്ടുള്ള ഒരു നയപ്രഖ്യാപന പ്രസംഗമാണ് ഗവര്‍ണര്‍ക്കു വായിക്കാന്‍ സര്‍ക്കാര്‍ എഴുതി തയാറാക്കി നല്‍കിയത്. നയപ്രഖ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങള്‍ ഒന്നുമില്ല. സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടിലാണ്. ഇത്രയും മോശം നയപ്രഖ്യാപനം ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. യഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തി. സാമ്പത്തിക കാര്യങ്ങളില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. മുഖ്യമന്ത്രിക്ക് കേന്ദ്ര ഏജന്‍സികളെ ഭയമാണ്. അതു കൊണ്ടാണ് കേന്ദ്രത്തിനെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡല്‍ഹി സമരം പിന്നീട് സമ്മേളനമായി മാറിയത്.
കേരളീയത്തെ കുറിച്ചും നവകേരള സദസിനെകുറിച്ചും മാത്രമാണ് ഈ നയപ്രഖ്യാപനത്തില്‍ പറയുന്നത്. കണക്കില്ലാത്ത കള്ളപ്പിരിവുനടത്തിയ പരിപാടികളാണ് രണ്ടും. ഈ രണ്ട് പരിപാടികള്‍ക്ക് എത്ര സ്‌പോണ്‍സര്‍ഷിപ്പ് കിട്ടിയെന്നും എത്ര ചെലവായെന്നും വിവരാവകാശ നിയമപ്രകാരം ചോദിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. വ്യാജ പിരിവും കൊള്ളയും നടത്തിയാണ് കേരളീയവും നവകേരള സദസും നടത്തിയത്. ലൈഫ് പദ്ധതിയെ കുറിച്ച് സര്‍ക്കാറിന് നയപ്രഖ്യാപനത്തില്‍ എങ്ങനെ പറയാന്‍ സാധിക്കും. 717 കോടി രൂപ ഈ വര്‍ഷം അനുവദിച്ചിട്ട് 18 കോടി രൂപ മാത്രമാണ് കൊടുത്തത്. ലൈഫ് ഭവന പദ്ധതി പൂര്‍ണമായി തകര്‍ന്നുവെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.’