
തിരുവനന്തപുരം: തന്റെ ഭാര്യ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചതിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് വി.ഡി. സതീശൻ. അപകീര്‍ത്തികരവും അവാസ്തവവുമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി. നായര്‍ മുഖേന നോട്ടീസ് അയച്ചത്.
മാര്‍ച്ച് 20ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇ.പി. ജയരാജന്‍ നടത്തിയ അപകീര്‍ത്തികരവും അവാസ്തവവും വ്യാജവുമായ പ്രസ്താവന ഏഴ് ദിവസത്തിനകം പിന്‍വലിച്ച് ഇ.പി. ജയരാജന്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.
സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ സതീശൻ വ്യാജ വാർത്ത ചമച്ചു, അശ്ലീല വിഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തനാണ്, തൃക്കാക്കരയിലെ സ്ഥാനാർഥിക്കെതിരെ അശ്ലീല വിഡിയോ ഇറക്കിയതിന് പിന്നില്‍ സതീശനാണ്, പറവൂർ മണ്ഡലത്തിൽ നൽകിയ വീടുകളിൽ പലതും സ്പോൺസർമാരുടെ സംഭാവനയാണ്, പുനർജനി പദ്ധതിക്കായി പിരിച്ച പണം കൊണ്ട് വീടുകൾ നിർമിച്ചില്ല തുടങ്ങിയ ആരോപണങ്ങളും ഇ.പി. ജയരാജൻ ഉന്നയിച്ചിരുന്നു.












