
തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റു ചെയ്ത കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് നിശബ്ദമാകുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബിജെപി കേരളത്തില്‍ പിണറായി വിജയനെ പിന്തുണയ്ക്കുകയാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ സതീശൻ പറഞ്ഞു.
സിപിഎമ്മിനും പിണറായി വിജയനും സംഘപരിവാർ നേതൃത്വവുമായി അവിഹിത ബാന്ധവമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്വര്‍ണക്കള്ളക്കടത്തും ലൈഫ് മിഷനും കരുവന്നൂരും മാസപ്പടിയുമൊക്കെ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.
“സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ബിജെപി കേന്ദ്ര മന്ത്രിയും തമ്മിലുള്ള ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് ചോദ്യം ചെയ്യാത്തതിന് കാരണവും ഇതുതന്നെയാണ്. ബി.ജെ.പിയെ ഭയന്നും പേടിച്ചുമാണ് കേരളത്തിലെ ഭരണകൂടം നിലകൊള്ളുന്നത്. ലൈഫ് മിഷന്‍ കോഴയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയിട്ടും മിഷന്‍ ചെയര്‍മാനായ പിണറായി വിജയനെ ചോദ്യം ചെയ്യുകയോ മൊഴിയെടുക്കാന്‍ വിളിക്കുകയോ ചെയ്തില്ല. നിയമവിരുദ്ധമായി പണം കൈമാറിയെന്ന് രണ്ട് സ്റ്റാറ്റ്യൂട്ടറി അതോറിറ്റികള്‍ കണ്ടെത്തിയിട്ടും മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുക്കാന്‍ പോലും എസ്എഫ്ഐഒ തയാറാകാത്തത് എന്തുകൊണ്ടാണ്?”-സതീശന്‍ പറഞ്ഞു.









