
ആലപ്പുഴ: സമരാഗ്നി ജാഥയോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അസഭ്യപദ പ്രയോഗം നടത്തിയ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സുധാകരൻ നിഷ്കളങ്കമായി പറയാനുണ്ടെന്നും അതുപറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നും സതീശൻ വ്യക്തമാക്കി. ആരാണെങ്കിലും സുധാകരേട്ടൻ പറഞ്ഞ ആ വാക്കുതന്നെ പറയും. നിങ്ങളാണെങ്കിലും അതുതന്നെ പറയും. കെ.സുധാകരനുമായി ജ്യേഷ്ഠാനുജൻമാരെപ്പോലെയാണെന്നും വി.ഡി.സതീശന്‍ വിശദീകരിച്ചു.
‘‘അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണത്തിൽ പറയുന്നതാണു നടന്നത്. നിങ്ങളാണെങ്കിലും അതുതന്നെ പറയുകയുള്ളു. നിങ്ങൾക്കുവേണ്ടിയാണ് അദ്ദേഹമത് പറഞ്ഞത്. ആദ്യം വാർത്താസമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്ന സമയത്തിൽനിന്നു വൈകി ഒരാൾ കാത്തിരിക്കുമ്പോൾ പറയുന്നതാണത്. ഒരാൾ കാത്തിരുന്നാൽ അസ്വസ്ഥനാകില്ലേ? കെ.സി.വേണുഗോപാൽ സ്ഥലത്തുള്ളതിനാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചില ചർച്ചകൾ രാവിലെ നടന്നിരുന്നു. അതിനുശേഷം മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടി വന്നതിനാലാണു വൈകിയത്. സഹപ്രവർത്തകർ തമ്മിൽ സംസാരിക്കുന്നതല്ലേ അദ്ദേഹം പറഞ്ഞത്? അതിന്റെ അപ്പുറത്ത് എന്താ ഉള്ളത്. അവൻ എവിടെ പോയി കിടക്കുവാ എന്ന് ചോദിച്ചു. നിങ്ങൾ വരുമ്പോൾ നിങ്ങളുടെ ക്യാമറാമാനെ കണ്ടില്ലെങ്കിൽ നിങ്ങൾ ചോദിക്കില്ലേ അവൻ എവിടെ പോയികിടക്കുവാ എന്ന്. അത്ര തന്നെ ഉള്ളൂ. അതിനപ്പുറത്തേക്ക് ഒന്നുമില്ല. അതു പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. നിങ്ങളിത് വല്യ വാർത്തയാക്കേണ്ട. ഹൈക്കമാൻഡ് ഇടപെട്ടു, താക്കീത് നൽകി, രാജി ഭീഷണി മുഴക്കി, ഇങ്ങനെ എന്തല്ലാം വാർത്തകളാണ് നൽകിയത്. സമ്മതിച്ചു ഞാൻ…’’ വി.ഡി.സതീശൻ പറഞ്ഞു.
വാർത്താസമ്മേളനത്തിനായി മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ പോയെന്ന് കെ സുധാകരന്‍ ചോദിച്ചിരുന്നു. വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പായിരുന്നു കെ സുധാകരന്റെ പരാമര്‍ശം. കൂടെ അസഭ്യപദപ്രയോഗവും നടത്തി. എന്നാല്‍ കൂടുതല്‍ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ തടഞ്ഞു. പക്ഷെ, സുധാകരന്റെ വാക്കുകൾ മേശപ്പുറത്തുണ്ടായിരുന്ന മൈക്കുകളിലൂടെ ചാനൽ ക്യാമറകളിൽ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. സതീശൻ മറ്റൊരു പരിപാടിയിൽ പങ്കെടുക്കുകയാണെന്നും ഉടൻ എത്തുമെന്നും നേതാക്കൾ വിശദീകരിച്ചു.