‘ഓഫീസർ, ഓഫീസർ’; മേൽക്കൂരയിൽ ട്രംപിന് നേരെ വെടിയുതിർത്ത അക്രമിയെ കണ്ടവർ ഉച്ചത്തിൽ വിളിച്ചു

ഡൊണാൾഡ് ട്രംപിനെതിരായ വധശ്രമത്തെത്തുടർന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം കടുത്ത വിമർശനത്തിന് വിധേയമാകുകയാണ്. അക്രമി വെടിയുതിർക്കും മുമ്പ് തന്നെ ഇയാളെ കണ്ടിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നുമാണ് സാക്ഷികൾ പറയുന്നത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ് വിമർശനം.

20 വയസ്സുള്ള ഷൂട്ടർ തനിച്ച് എങ്ങനെ അവിടെ സുരക്ഷിതനായി എത്തിയെന്നാണ് ചോദ്യങ്ങൾ ഉയരുന്നത്. ബട്ട്ലര്‍ ഫാം ഷോ ഗ്രൗണ്ടിലെ സ്റ്റേജില്‍ നിന്ന് 130 മീറ്ററിലധികം അകലെയുള്ള ഒരു നിര്‍മ്മാണ പ്ലാന്റിന്റെ മേല്‍ക്കൂരയിൽ കയറിയാണ് അക്രമിയായ തോമസ് മാത്യൂ ക്രൂക്സ് ഉന്നം പിടിച്ചത്. എന്നാൽ ഇയാൾ സർവ സുരക്ഷാ സന്നാഹങ്ങളുടെയും കാഴ്ചവെട്ടിച്ച് അവിടെ എത്തിയത് എങ്ങനെയെന്ന് അറിയില്ല.

മേൽക്കൂരയിലെ “ഷൂട്ടർ” ഉണ്ടെന്ന് നിരവധിപേർ ചൂണ്ടിക്കാണിച്ചിട്ടും എന്തുകൊണ്ടാണ് ഉദ്യോഗസ്ഥർ നടപടിയെടുക്കാതിരുന്നത് എന്നാണ് മറ്റൊരു ചോദ്യം. ഒരു “സിറ്റസൻ ജേർണലിസ്റ്റ്” ഗ്രാൻ്റ് ഗോഡ്‌വിൻ, ട്രംപിന്റെ റാലിയിൽ അനുയായികൾ ചിത്രീകരിച്ച ഒരു വീഡിയോ പോസ്റ്റ് ചെയ്തു. അക്രമി ആ സ്ഥാനത്ത് എത്തുന്നതായി വീഡിയോയിൽ കാണാം.

“ഓഫീസർ! ഓഫീസർ!” ഒരാൾ സമീപത്ത് നിയോഗിക്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചുപറയുന്നതും മറ്റൊരാൾ, “അതെ, ആരോ മേൽക്കൂരയിലുണ്ട്” എന്ന് പറയുന്നതും, ഷൂട്ടർ എന്ന് ആരോപിക്കപ്പെടുന്ന 20 കാരനായ തോമസ് മാത്യു ക്രൂക്‌സിനെ ചൂണ്ടിക്കാണിക്കുന്നതുമെല്ലാം വീഡിയോയിൽ കാണുകയും കേൾക്കുകയും ചെയ്യാം.

ട്രംപ് ഇരുന്ന വേദിയിൽ നിന്ന് ഏകദേശം 400 അടി അല്ലെങ്കിൽ 150 മീറ്ററിൽ അകലെയുള്ള ഒരു ഷെഡിൻ്റെ മേൽക്കൂരയിൽ “ഷൂട്ടർ” കയറുന്നത് കാണാം. മേൽക്കൂരയിൽ കയറിയതിന് ശേഷം മുന്നോട്ട് ഇഴഞ്ഞുകൊണ്ട് ഇയാൾ താഴേക്ക് പോകാൻ ശ്രമിക്കുന്നു.

“മേൽക്കൂരയ്ക്കു മുകളിൽ ആരോ ഉണ്ട്… അവിടെ തന്നെ… നിങ്ങൾ അവനെ കണ്ടോ? അവൻ കിടക്കുകയാണ്… അതെ, അവൻ കിടക്കുന്നു,” ഒരാൾ പറയുന്നതായി വീഡിയോയിൽ കേൾക്കാം.

“ഇതെങ്ങനെ സംഭവിച്ചു?! സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർക്കും നിയമപാലകർക്കും ഈ ഭീഷണി നിർവീര്യമാക്കാൻ ഇത്രയധികം സമയം വേണ്ടി വന്നു എന്നത് പരിഹാസ്യമാണ്. റാലിയിൽ പങ്കെടുത്തവർ നേരത്തേ തന്നെ ഇയാളെ ശ്രദ്ധിക്കുകയും നിയമപാലകരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ആക്രമണത്തിന് മുമ്പായി നിങ്ങൾക്ക് അയാളെ പിടികൂടാൻ കഴിഞ്ഞില്ലേ?,”ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കിട്ടുകൊണ്ട് ഗോഡ്‌വിൻ എഴുതി.

More Stories from this section

family-dental
witywide