ഗൂഗിൾ പേ വഴി 75,000 രൂപ! ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ ഇടുക്കി ഡിഎംഒയെ വിജിലൻസ് അറസ്റ്റ് ചെയ്തു

ഇടുക്കി: കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഡോക്ടർ എൽ മനോജാണ് വിജിലൻസ് പിടിയിലായത്. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്.

കൈക്കൂലി ആരോപണം ഉയർന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്യപ്പെട്ട ഡോ മനോജ്‌ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് നടപടിക്ക് സ്റ്റേ വാങ്ങിയിരുന്നു. ഇന്ന് തിരികെ സർവീസിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

കൈക്കൂലി പണം ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയാണ് സ്വീകരിച്ചതെന്നാണ് വിജിലൻസ് കണ്ടെത്തല്‍. ഇതോടെ ഡ്രൈവര്‍ രാഹുല്‍ രാജിനെയും വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. മനോജിനെതിരായ പരാതിയില്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.