
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി കോടതി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് എൽഡിഎഫ് പ്രവർത്തകന്റെ ഹർജി തള്ളിയത്. ആരോപണത്തിന് മതിയായ തെളിവ് സമർപ്പിക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു.
എൽഡിഎഫ് സർക്കാറിന്റെ സ്വപ്ന പദ്ധതിയായ സിൽവൽലൈൻ അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അന്തർ സംസ്ഥാന ലോബികളിൽ നിന്നും കൈക്കൂലി വാങ്ങിയതായി നിലമ്പൂർ എംഎൽഎ പിവി അൻവറാണ് നിയമസഭയിൽ ആദ്യം ആരോപണം ഉന്നയിച്ചത്. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശിയായ ഹഫീസ് വിജിലൻസ് ഡയറക്ടറെ സമീപിച്ചു. വിജിലൻസ് അന്വേഷണം നടത്താതെ വന്നതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
ഹർജിയിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വിജിലൻസ് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. നിയമസഭയിലാണ് പി വി അൻവർ ആരോപണം ഉന്നയിച്ചത്. ഇതുസംബന്ധിച്ച് മാധ്യമവാർത്തകല്ലാതെ പരാതിക്കാരൻ മറ്റൊന്നും തെളിവായി ഹാജരാക്കിയില്ല. തെരഞ്ഞെടുപ്പ് ഫണ്ടിന് വേണ്ടിയാണ് കോർപറേറ്റുകളിൽ നിന്ന് പണം വാങ്ങിയതെങ്കിൽ അത് തിരഞ്ഞെടുപ്പ് കമ്മീഷനാണ് അന്വേഷിക്കേണ്ടത്. അതിനും തെളിവില്ല. അതിനാൽ ഈ കേസിൽ അന്വേഷണം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
Vigilance court reject plea against VD Satheesan on silver line project