അവസാന നിമിഷം പാലംവലിച്ച് കേന്ദ്രം, വിഴിഞ്ഞം പദ്ധതിയിൽ കേരളത്തിന് തിരിച്ചടി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യഘട്ട കമ്മീഷനിന് തൊട്ടുമുമ്പ് പദ്ധതിയില്‍ പ്രതിസന്ധി. വയബിലിറ്റി ഗ്യാപ് ഫണ്ടിംഗുമായി ബന്ധപ്പെട്ട് കേന്ദ്രം വാക്ക് തെറ്റിച്ചതോടെയാണ് പ്രതിസന്ധി ഉണ്ടായത്.

വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 817.8 കോടി രൂപ വായ്പയായി പരിഗണിച്ച് കേരളം തിരിച്ചടക്കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശം. പലിശയടക്കം ഈ തുക തിരിച്ചടക്കാന്‍ 10,000 മുതല്‍ 12,000 കോടി രൂപ വരെ അധിക ചെലവാകുമെന്നാണ് കണക്കാക്കുന്നത്.

തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന് കത്തെഴുതിയിട്ടുണ്ട്. നെറ്റ് പ്രസന്റ് വാല്യൂ (എന്‍.പി.വി) എന്ന രീതിയിലാണ് പണം തിരിച്ചടക്കേണ്ടത്.

തിരിച്ചടവ് കാലാവധിയും പലിശയും പരിഗണിച്ചാല്‍ ഏതാണ്ട് 12,000 കോടി രൂപയോളം സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കും.