
ഫിലഡൽഫിയ: ജനങ്ങളുമായി നിരന്തരം സംവദിക്കുകയും, അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും, സഹായമെത്തിക്കുകയും ചെയ്യുന്നനേതാവാണ് ഫൊക്കാന പ്രസിഡന്‍റ് സ്ഥാനാര്‍ഥി ലീല മാരേട്ടെന്ന് വിന്‍സെന്‍റ് ഇമ്മാനുവേല്‍. അതിനാൽ തന്നെ ലീല മാരേട്ടിനെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
നാലു ദശാബ്ദത്തിലേറെയായി നിരവധി അസോസിയേഷനുകളിലും, ഫൊക്കാനയിലും പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ലീലാ മാരേട്ട്. ഫൊക്കാന കണ്‍വന്‍ഷനുകളും മറ്റും നടക്കുമ്പോള്‍ പണം സമാഹരിച്ച് സഹായം ചെയ്യുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. ആളുകളെ നേരില്‍ കണ്ടും, ഫോണ്‍ മുഖേനയും പരസ്യങ്ങളും സംഭാവനകളും ഒക്കെ സംഘടിപ്പിക്കുന്ന ലീലയെ ആര്‍ക്കാണ് മറക്കാനാവുക. പരസ്യം നല്‍കുന്നവരുമായി നിരന്തര ബന്ധം നിലനിര്‍ത്തുന്നുവെന്നതും ഇവരുടെ പ്രത്യേകയാണെന്നും വിന്‍സെന്‍റ് ഇമ്മാനുവേല്‍ ചൂണ്ടിക്കാട്ടി.
2008-ല്‍ ഫിലഡൽഫിയ കണ്‍വന്‍ഷനില്‍ 3 മാസം കൊണ്ട് രജത ജൂബിലി സുവനീറിന്‍റെ ചുക്കാന്‍ പിടിച്ച വ്യക്തിയാണ്. സുവനീറിലെ പരസ്യ വരുമാനം കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ കലാശിക്കാന്‍ ഒരു വലിയ പങ്കുവഹിച്ചുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്. കോണ്‍സുലേറ്റുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഉദ്യോഗസ്ഥരെ നേരിട്ട് വിളിക്കുകയും പ്രശ്‌നം പരിഹരിക്കും വരെ ചെയ്തിട്ടുണ്ട്. ലീല മാരേട്ട് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഈ അവസരത്തില്‍, മോഹന വാഗ്ദാനങ്ങള്‍ നല്‍കുന്നവരെ അല്ല വിജയിപ്പിക്കേണ്ടത് എന്നും ഏറ്റവും കൂടുതല്‍ സേവനങ്ങള്‍ ഫൊക്കാനയ്ക്ക് ചെയ്തിട്ടുള്ള വ്യക്തിയെന്ന നിലയില്‍ ലീലാ മാരേട്ടിനെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും വിൻസെന്റ് ഇമ്മാനുവേൽ വ്യക്തമാക്കി.
ഇലക്ഷനില്‍ ജയിക്കേണ്ടത് സംഘടനയോടൊപ്പം പ്രവര്‍ത്തിക്കുന്നവരേയാണ്. സംഘടനയ്ക്കും അതാണ് വേണ്ടത്. കണ്‍വന്‍ഷന്‍ മാത്രമല്ല സംഘടനയുടെ ലക്ഷ്യം. മലയാളി സമൂഹത്തിന്റേയും ഫൊക്കാനയുടേയും നന്മയ്ക്ക് ലീലാ മാരേട്ട് ജയിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും വിന്‍സെന്‍റ് ഇമ്മാനുവേല്‍ കൂട്ടിച്ചേർത്തു.
ജോയിച്ചൻ പുതുക്കുളം