ചൂരൽമലയിൽ താത്കാലികപാലം നിർമിച്ചു; രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നു

മേപ്പാടി: ഉരുൾപൊട്ടലുണ്ടായ വയനാട് ജില്ലയിലെ ചൂരല്‍മലയില്‍ താത്കാലിക പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. സൈന്യവും കേരള ഫയര്‍ ഫോഴ്‌സും സംയുക്തമായാണ് പാലം നിര്‍മ്മിച്ചത്. പാലം നിര്‍മ്മാണം പൂര്‍ത്തിയായതായി മന്ത്രിമാരായ എ.കെ. ശശീന്ദ്രനും പി.എ. മുഹമ്മദ് റിയാസും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. അതേസയമയം, ചൂരൽമലയിൽ എയർഫോഴ്സിന്റെ ഹെലികോപ്ടറെത്തി. ഇവിടെ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ ആകാശമാർഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ചിട്ടുണ്ട്.

ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് നിര്‍മ്മിച്ചത്. പാലം നിര്‍മ്മാണം പൂര്‍ത്തിയായതോടെ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലായി. മേഖലയിൽ കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ സൈന്യം പ്രത്യേകം നിർമിച്ച പാലത്തിലൂടെ പുറത്തേക്ക് എത്തിക്കുന്നുണ്ട്.

ഉരുൾപൊട്ടൽ നടന്ന് മണിക്കൂറുകൾക്ക് ശേഷം സൈന്യവും എൻഡിആർഎഫും അടങ്ങുന്ന ദൗത്യസംഘം പുഴകടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. ദുരന്ത ഭൂമിയിൽ കുടുങ്ങിയ നൂറോളം പേരെ മുണ്ടക്കൈയിൽ കണ്ടെത്തി. ഇവരെ വടംകെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താനാണ് ശ്രമം നടത്തിയിരുന്നു.

More Stories from this section

family-dental
witywide