
വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ നടന്ന് മണിക്കൂറുകൾക്കുള്ളിൽ പുഴകടന്ന് സ്ഥലത്തെത്തിയതാണ് സൈന്യവും എൻഡിആർഎഫും അടങ്ങുന്ന ദൗത്യസംഘം. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററില്‍ നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങൾ സംഭവസ്ഥലത്തുണ്ട്. കണ്ണൂരിലെ സൈനിക ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ട്. കോരിച്ചൊരിയുന്ന മഴയെയും കാഴ്ചമറയ്ക്കുന്ന കോടയെയും പല്ല് കൂട്ടിയിടിക്കുന്ന തണുപ്പിനെയും അവഗണിച്ച് ഉള്ളിലെ ഇച്ഛാശക്തി ചൂടും വെളിച്ചവുമാക്കിയാണ് മുണ്ടക്കൈയിൽ ഇവർ രക്ഷാപ്രവർത്തനം നടത്തുന്നത്. 19 ഡിഗ്രിയാണ് നിലവിൽ പ്രദേശത്തെ തണുപ്പ്.
പ്രതികൂല കാലാവസ്ഥക്കിടയിൽ വളരെ സാഹസികമായി ചൂരൽമലയിൽ വ്യോമസേനയുടെ ഹെലികോപ്ടർ പറന്നെത്തി. പരിക്കേറ്റവരെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെയും എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനു പുറമെ ദുരന്ത ഭൂമിയിൽ കുടുങ്ങിയ നൂറോളം പേരെ മുണ്ടക്കൈയിൽ കണ്ടെത്തി. ഇവരെ വടംകെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താനും ശ്രമം നടത്തിയിരുന്നു.
ഒന്നിലധികം ഉരുൾപൊട്ടലുകൾ നടന്ന സ്ഥലമാണ്. ഇനി ഉരുൾപൊട്ടുമോ എന്ന ഭയം നിലനിൽക്കെ സ്വന്തം ജീവനും കൈയ്യിൽ പിടിച്ചുള്ള രക്ഷാപ്രവർത്തനമാണ് ചൂരൽമലയിൽ നടക്കുന്നത്. ദുരന്തത്തില്‍ ഒറ്റപ്പെട്ട് പോയ അഞ്ഞൂറിലധികം പേരെ താത്കാലിക പാലത്തിലൂടെ ഇതോടകം രക്ഷപ്പെടുത്തി. നിലവില്‍ താത്കാലിക പാലത്തിലൂടെയും പുഴയ്ക്ക് കുറുകെ കെട്ടിയ വടത്തിലൂടെയും ഒരേസമയം രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്.