
വയനാടിനെയും കേരളത്തെയാകെയും കണ്ണീരിലാഴ്ത്തിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ബാക്കിപത്രമായി ഛിന്നഭിന്നമായ ശരീരങ്ങള്‍. ഉടലില്‍ നിന്നും തല വേര്‍പെട്ടും, കൈ കാലുകള്‍ വേര്‍പെട്ടും, കൈകാലുകള്‍ മാത്രമായും… അങ്ങനെ വയനാട്ടില്‍ പ്രകൃതിയുടെ സംഹാര താണ്ഡവത്തില്‍പ്പെട്ട മനുഷ്യരുടെ മരണം ഹൃദയഭേദകം.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചാലിയാറില്‍ ഒഴുകിയെത്തി തീരങ്ങളില്‍ അടിഞ്ഞതും രക്ഷാപ്രവര്‍ത്തകരും നാട്ടുകാരുമുള്‍പ്പെടെ കണ്ടെടുത്തതുമായ 144 മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു. ഇതില്‍ പൂര്‍ണ ശരീരത്തോടെ ലഭിച്ചത് പത്തു മൃതദേഹങ്ങള്‍ മാത്രമാണെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കര്‍ പറയുന്നു. തല പൊട്ടിത്തകര്‍ന്ന് അകം ശൂന്യമായ രീതിയിലും, കൈകാലുകള്‍ വേര്‍പെട്ട ശരീരങ്ങളും, തലയില്ലാത്ത നാല്പതോളം ഉടലുകളും, എല്ലുകളും പേശികളും വേറിട്ട് തോലുമാത്രമായി ഒഴുകിവന്നതുമടക്കം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കണ്ട ഹൃദയംനുറുങ്ങുന്ന കാഴ്ചകളായിരുന്നുവെന്ന് ഡോ.ഹിതേഷ് ശങ്കര്‍ പറഞ്ഞു. ശക്തമായ മലവെള്ളപ്പാച്ചിലില്‍
പാറക്കെട്ടുകളിലും മറ്റും കുരുങ്ങിയും ശരീരം പെട്ട് ചതഞ്ഞരഞ്ഞുമാണ് ദാരുണമായ മരണം സംഭവിച്ചിരിക്കുന്നത്.
105 മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 279 മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. 206 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് ഒദ്യോഗിക കണക്ക്. കാണാതായവരുടെ മൊബൈല്‍ ലൊക്കേഷന്‍ നോക്കി പരിശോധന നടത്താനാണ് തീരുമാനം.














