
ന്യൂഡല്‍ഹി: ലോക്സഭയില്‍ കന്നി തീപ്പൊരി പ്രസംഗം നടത്തി വയനാട് എംപി പ്രിയങ്ക ഗാന്ധി. ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രം എല്ലാ വഴികളും തേടുന്നുവെന്ന് പറഞ്ഞ പ്രിയങ്ക ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചു.
രാജ്യത്തിന്റെ ശബ്ദമായ ഭരണഘടന ജനങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള അവകാശം നല്‍കിയെന്നും ജനങ്ങള്‍ ശബ്ദം ഉയര്‍ത്തുമ്പോള്‍ സര്‍ക്കാരിന് അവരുടെ മുന്നില്‍ തലകുനിക്കേണ്ടിവരുമെന്ന് പ്രിയങ്ക പറഞ്ഞു. സര്‍ക്കാര്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രിയങ്ക വിമര്‍ശിച്ചു.
രാജ്യത്തെ സ്ത്രീകളും ദളിതരും ന്യൂനപക്ഷങ്ങളും നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചും ഉന്നാവോ ബലാത്സംഗ കേസ് മുതല്‍ സംഭാല്‍ കലാപം വരെ പ്രിയങ്കയുടെ കന്നി പ്രസംഗത്തില്‍ ഇടംപിടിച്ചു.
അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് എന്‍ഡിഎ സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ പീഡിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കളുടെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്താന്‍ അവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുകയാണെന്നും പ്രിയങ്ക ആരോപിച്ചു.
അദാനിയെക്കുറിച്ചും പ്രിയങ്കയുടെ ശബ്ദം ഉയര്‍ന്നു. അദാനിക്കു വേണ്ടി സര്‍ക്കാര്‍ എല്ലാം അട്ടിമറിക്കുന്നുവെന്നും 142 കോടി ഇന്ത്യക്കാരെ അവഗണിച്ചുകൊണ്ട് ഒരാളെ മാത്രം ബിജെപി സര്‍ക്കാര്‍ സംരക്ഷിക്കുന്നത് രാജ്യം കാണുകയാണെന്നും പ്രിയങ്ക വിമര്‍ശന ശരം തൊടുത്തു. സര്‍ക്കാരിന്റെ കയ്യില്‍ കൂറുമാറുന്നവരെയെല്ലാം വെളുപ്പിക്കുന്ന വാഷിങ് മെഷിനുണ്ട്. സംഘപരിവാര്‍ ആശയങ്ങളല്ല ഭരണഘടനയെന്ന് പ്രധാനമന്ത്രി മനസിലാക്കണമെന്നും പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.
പ്രസംഗത്തിന് ശേഷം രാഹുല്‍ ഗാന്ധി തന്റെ സഹോദരിയെ പ്രശംസിച്ചു. ഇത് ‘അത്ഭുതകരമായ പ്രസംഗമായിരുന്നുവെന്നും എന്റെ കന്നി പ്രസംഗത്തേക്കാള്‍ മികച്ചതായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.