മണ്ണോട് ചേര്‍ന്ന് മുണ്ടക്കൈയും ചൂരല്‍മലയും, ഇനിയും എത്രപേര്‍ ജീവനുവേണ്ടി പിടയ്ക്കുന്നുണ്ടാകും?മൂന്നാംനാള്‍ രക്ഷാദൗത്യം പുരോഗമിക്കുന്നു

കല്‍പ്പറ്റ: ആരാണിത് സഹിക്കുക, ആര്‍ക്കാണ് താങ്ങാനാകുക, എന്തൊക്കെ ചെയ്താലും എത്രയൊക്കെ ചെയ്താലും ആരും ഒന്നും പഴയപോലെ ആകില്ല. ഓര്‍മ്മിപ്പിക്കുകയാണ് വയനാട്, മഹാദുരന്തത്തിന്റെ വ്യാപ്തി വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് വയനാട്.

മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായി ബെയ്ലി പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ യന്ത്രസഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനാകുമെന്ന് റെവന്യു മന്ത്രി കെ. രാജന്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഇന്നലെ രാത്രിയിലും സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം തുടര്‍ന്ന പാലത്തിന്റെ പണി 80 ശതമാനത്തിലധികം പൂര്‍ത്തിയായിട്ടുണ്ട്. യുദ്ധകാലടിസ്ഥാനത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ജെ.സി.ബിയും ഹിറ്റാച്ചിയും അടക്കമുള്ള വാഹനങ്ങള്‍ മുണ്ടക്കൈയിലേക്ക് എത്താന്‍ സാധിച്ചാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൈവരും.

അതേസമയം, രക്ഷാദൗത്യത്തിന്റെ മൂന്നാം നാളായ ഇന്ന് ബന്ധുക്കളെ അടക്കം സ്ഥലത്തെത്തിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കും. കാണാതായവരെയും അവരുടെ വീടിരുന്ന സ്ഥലത്തെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുവേണ്ടിയാണിത്. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം പുറപ്പെട്ടു കഴിഞ്ഞു. മുണ്ടക്കൈ ഭാഗത്തേക്കാണ് സൈന്യം നടന്ന് നീങ്ങുന്നത്. ഇവര്‍ക്കൊപ്പം ഡോഗ് സ്‌ക്വാഡും ഉണ്ട്. രാത്രിയില്‍ നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് രാവിലെയോടെ വീണ്ടും പുനരാരംഭിച്ചത്.

കേരള പൊലീസിന്റെ കഡാവര്‍ നായകളും തെരച്ചിലിനുണ്ട്. മണ്ണിനടിയിലുള്ളവരെ കണ്ടെത്താന്‍ ഐബോഡ് ഉപയോഗിക്കും. രക്ഷാപ്രവര്‍ത്തനത്തിന് റിട്ട മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സംഘത്തിന്റെ സഹായം കേരളം തേടിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ നാവികസേനയും രംഗത്തുണ്ട്.

More Stories from this section

family-dental
witywide