ആധിയുടെ അഞ്ചാംനാള്‍, നാമാവശേഷമായ ഗ്രാമങ്ങളില്‍ ഇന്നും കാത്തിരിക്കുന്നുണ്ടോ ജീവന്റെ തുടിപ്പ്‌

സംഹാര താണ്ഡവമാടി മനുഷ്യജീവനുകള്‍ തൂത്തെറിഞ്ഞ് കടന്നുപോയ ദുരന്തം ഇനിയും ജീവന്റെ തുടിപ്പ് അവശേഷിപ്പിച്ചിരിക്കുമോ? രക്ഷാ പ്രവര്‍ത്തകരുടെ വരവ് കാത്ത് മണ്ണിനടിയിലെവിടെയെങ്കിലും ആരെങ്കിലും കാത്തുകിടക്കുന്നുണ്ടാകുമോ? ആധിയുടെ അഞ്ചാം നാളും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും തിരച്ചില്‍ തുടരുകയാണ്. ഇന്നലെ ഡോഗ് സ്‌ക്വാഡിന്റെ ഉള്‍പ്പെടെ സഹായത്തോടെയാണ് നിരവധി മൃതദേഹങ്ങള്‍ക്കരുകിലേക്ക് എത്താനായത്.

ഇതുവരെ 340 മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. പ്രദേശവാസികള്‍ പയുന്നതനുസരിച്ച് 200 ലധികം ആളുകള്‍ ഇനിയും കാണാമറയത്താണ്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചില്‍. റഡാറടമുള്ള ആധുനിക സംവിധാനങ്ങള്‍ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. ഇന്നലെ റഡാര്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് രാത്രി വൈകിയും പരിശോധന നടത്തിയയെങ്കിലും ജീവന്റെ തുടിപ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏറെ നേരത്തെ തിരച്ചില്‍ യാതൊന്നും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രാത്രി ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.

206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തു. സര്‍ക്കാര്‍ കണക്കുകളനുസരിച്ച് 210 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്.