വയനാട് ദുരന്തം: കേന്ദ്ര മുന്നറിയിപ്പ് അവഗണിച്ചതില്‍ മുഖ്യമന്ത്രി മറുപടി പറയണം: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തിന് കേന്ദ്രം പ്രളയ – പ്രകൃതിദുരന്ത മുന്നറിയിപ്പ് ഈ മാസം 23 തന്നെ നല്‍കിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രന്‍.

കേന്ദ്രത്തിന്റെ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചതാണ് വയനാട്ടില്‍ ഇത്രയും വലിയ ദുരന്തമുണ്ടാകാന്‍ കാരണമെന്ന് രാജ്യസഭയിലെ അമിത്ഷായുടെ പ്രസംഗത്തോടെ വ്യക്തമായിരിക്കുകയാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നുമാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തത്തിന് സംസ്ഥാന സര്‍ക്കാര്‍ കാരണക്കാരായിരിക്കുകയാണ്. സംസ്ഥാനം നിസംഗത പുലര്‍ത്തിയതു കൊണ്ടാവണം ജൂലൈ 24നും 25നും കേന്ദ്രം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. അതിശക്തമായ മഴ പെയ്യുമെന്ന് ജൂലൈ 26ന് വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തത് ഞെട്ടിക്കുന്നതാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചിട്ടും അതിന് ഏറ്റവും സാധ്യതയുള്ള മേഖലകളില്‍ പോലും ഒരു നടപടിയുമുണ്ടായില്ലെന്നത് ഗുരുതരമായ കൃത്യവിലോപമാണ്. ബന്ധപ്പെട്ടവരെ മാറ്റി താമസിപ്പിക്കാനും വേണ്ട സ്ഥലങ്ങളില്‍ എന്‍ ഡി ആര്‍ എഫിനെ വിനിയോഗിക്കുന്നതിലും സര്‍ക്കാര്‍ പാരാജയപ്പെട്ടുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

More Stories from this section

family-dental
witywide